വെളളച്ചാട്ടത്തില്‍ കുത്തിയൊഴുകി ചിന്നിചിതറി മൃതദേഹങ്ങള്‍; ചാലിയാറിന് മരണത്തിന്റെ ചീഞ്ഞ ഗന്ധം

വയനാട് മുണ്ടകൈ, ചൂരല്‍മല എന്നിവിടങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരുടെ മൃതദേഹങ്ങള്‍ ചാലിയാറിലൂടെ 25 കിലോമീറ്റര്‍ വരെ അകലേക്കാണ് ഒഴുകിയെത്തുന്നത്. ദുരന്തമുണ്ടായ അന്നു മുതല്‍ ഇതുവരെ നൂറിലധികം മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. മലപ്പുറം ജില്ലയുടെ ഭാഗമായ നിലമ്പൂര്‍ പോത്തുകല്ലില്‍ നിന്ന് ആദ്യം കണ്ടെത്തിയത് ഒന്‍പതുകാരിയുടെ മൃതദേഹം. തുടര്‍ന്നുളള സമയങ്ങളില്‍ ദുരന്തത്തില്‍ ഇരയായവരുട ശരീരഭാഗങ്ങളുമായി ചാലിയാര്‍ കുതിച്ച് ഒഴുകി കൊണ്ടേയിരിക്കുന്നു. അത് ഇപ്പോഴും തുടരുകയാണ്.

നൂറോളം മൃതദേഹങ്ങള്‍ ലഭിച്ചുവെന്ന് കണക്കില്‍ പറയുമ്പോഴും പൂര്‍ണ്ണ രൂപത്തില്‍ ലഭിച്ചത് വിരലില്‍ എണ്ണാവുന്നത് മാത്രമാണ്. മറ്റുളളവയുടെ ശരീര ഭാഗങ്ങളാണ് ലഭിച്ചത്. ഈ പുഴ ഒഴുകി വരുന്ന വഴിയില്‍ സൂചിപ്പാറ വെള്ളച്ചാട്ടം ഉള്‍പ്പെടെ നിരവധി വെള്ളച്ചാട്ടങ്ങളുണ്ട്. ഇവിടെ തെറിച്ചുവീണും പാറക്കെട്ടുകളില്‍ തട്ടിയുമാണ് മൃതദേഹങ്ങളേറെയും ചിന്നിപ്പോയത്. നിലമ്പൂര്‍ മേഖലകളില്‍ നിന്നും ലഭിച്ച മൃതദേഹങ്ങളില്‍ തിരിച്ചറിഞ്ഞത് മൂന്നെണ്ണം മാത്രമാണ്. മറ്റുള്ളവയെല്ലാം തിരിച്ചറിയാൻ നിവൃത്തിയില്ലാത്ത അവസ്ഥയിൽ ഇവിടെ നിന്ന് വയനാട്ടിലേക്ക് അയക്കുകയാണ് ചെയ്തത്.

ഈ ഭാഗങ്ങളില്‍ ഇപ്പോഴും സന്നദ്ധപ്രവര്‍ത്തകരും ഫയർഫോഴ്സും പോലീസും തിരച്ചില്‍ തുടരുകയാണ്. ലഭിക്കുന്ന ഓരോ ശരീര ഭാഗങ്ങളും പ്ലാസ്റ്റിക് കവറിലാക്കി ആദ്യം നിലമ്പൂര്‍ ആശുപത്രിയിലേക്ക് അയക്കുകയാണ്. തുടര്‍ന്ന് ആംബുലന്‍സില്‍ വയനാട്ടിലേക്കും. ഇവിടെ നിന്നും എത്തുന്ന ഓരോ ആംബുലന്‍സും കാത്ത് നിരവധിപേരാണ് അവിടെ നില്‍ക്കുന്നത്. പ്രീയപ്പെട്ടവരുടെ മൃതദേഹമാണോയെന്ന് നോക്കാനും തിരിച്ചറിയാനും. അതില്‍ മക്കളെ നഷടപ്പെട്ടവരുണ്ട്, സഹോദരങ്ങളെ നഷ്ടപ്പെട്ടവരുണ്ട്, മാതാപിതാക്കളെ നഷ്ടപ്പെട്ടവരുണ്ട്. വെള്ളത്തുണിയില്‍ പൊതിഞ്ഞു വരുന്ന ശരീരഭാഗങ്ങള്‍ തങ്ങളുടെ എല്ലാം എല്ലാമായ ആരെങ്കിലുമാണോയെന്ന് പരിശോധിക്കും. ഉറപ്പിച്ചാല്‍ പിന്നെ നിസഹായമായ നിലവിളിയുയരും. അല്ലെങ്കില്‍ വീണ്ടും കാത്തിരിപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top