ഫഹദ് ഫാസിലിന്റെ സിനിമക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍; ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണം

ആശുപത്രിയില്‍ രോഗികളെ ബുദ്ധിമുട്ടിലാക്കി സിനിമാ ചിത്രീകരണം നടത്തിയതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍. ഫഹദ് ഫാസില്‍ നിര്‍മ്മിക്കുന്ന പൈങ്കിളി എന്ന സിനിമയ്‌ക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തിരിക്കുന്നത്. അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ചിത്രീകരണത്തിലാണ് ഇടപെടല്‍.

താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഇന്നലെ രാത്രിയാണ് സിനിമയുടെ ചിത്രീകരണം നടന്നത്. രോഗികളെ ബുദ്ധിമുട്ടിലാക്കി പുലര്‍ച്ചെ വരെ ചിത്രീകരണം നീണ്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്. അത്യാഹിത വിഭാഗത്തില്‍ സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. എറണാകുളം ജില്ല മെഡിക്കല്‍ ഓഫീസര്‍, അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

അത്യാഹിത വിഭാഗത്തിലെ ലൈറ്റുകള്‍ മറച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ ചിത്രീകരണ സമയത്തുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നതിന് ഇടയിലും ചിത്രീകരണം നടന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കമ്മീഷന്റെ നിലപാട്. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി എത്തിയയാള്‍ക്ക് പോലും അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ പോലുമായില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ചിത്രീകണ സമയത്ത് നിശബ്ദത പാലിക്കണം എന്നതടക്കം അണിയറ പ്രവര്‍ത്തകര്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രിയുടെ സെറ്റ് എന്ന നിലയിലാണ് സര്‍ക്കാര്‍ ആശുപത്രി സിനിമയില്‍ ചിത്രീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top