വയനാട് ദുരന്തകാരണം ഖനനവും കുടിയേറ്റവും; നിയമവിരുദ്ധര്‍ക്ക് സർക്കാർ സംവിധാനം സംരക്ഷണം ഒരുക്കിയെന്ന് കേന്ദ്ര വനം മന്ത്രി

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ദുരന്തത്തിന് കാരണമായത് അനധികൃത ഖനനവും കുടിയേറ്റവും അനുവദിച്ചതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സർക്കാർ സംവിധാനം സംരക്ഷണം ഒരുക്കിയെന്നും ഭൂപേന്ദ്ര യാദവ് ആരോപിച്ചു.

കേന്ദ്രത്തിൻ്റെ റിപ്പോർട്ടുകളും മുന്നറിയിപ്പുകളും സർക്കാർ അവഗണിച്ചു. ടൂറിസത്തിന് പോലും ശരിയായ മേഖലകൾ തിരിച്ചില്ല. കേന്ദ്ര സമിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാനം വകവെച്ചില്ല. പരിസ്ഥിതി ലോല മേഖലയിൽ നിന്ന് അനധികൃത കുടിയേറ്റവും മണ്ണ് ഖനനവും ഒഴിവാക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അനുമതി നൽകി. മുൻ ഫോറസ്റ്റ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാർ ഉടൻ‌ സമർപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്തെ നടുക്കിയ വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 387 ആയി. 180 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൽ വീടുകളടക്കം നാനൂറോളം കെട്ടിടങ്ങളാണ് മണ്ണിനടിയിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top