റോട്ട്‌വീലര്‍, പിറ്റ്ബുൾ തുടങ്ങി ഇരുപതോളം നായകളുടെ ഇറക്കുമതിയും വിൽപ്പനയും നിരോധിച്ച് കേന്ദ്ര സർക്കാർ; മനുഷ്യജീവന് അപകടമെന്ന് വിദഗ്ദ്ധ സമിതി, വിൽപ്പനക്കാർക്ക് വൻ തിരിച്ചടി

ഡൽഹി: അപകടകാരികളായ ഇരുപതിൽപ്പരം നായ്കളെ നിരോധിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവ്. റോട്ട്‌വീലര്‍, പിറ്റ്ബുൾ ടെറിയർ, ബുള്‍ഡോഗ്, വുൾഫ് ഡോഗ്സ്, മാസ്റ്റിഫ് തുടങ്ങി ഇന്ത്യൻ വിപണിയിൽ വൻ ഡിമാന്റുള്ള നായ്ക്കൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ക്രോസ് ബ്രീഡുകളും നിരോധിച്ചിട്ടുണ്ട്.

മനുഷ്യജീവന് അപകടകാരികളായ ചിലയിനം നായ്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ വിവിധ ഹർജികൾ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിഷയം പരിശോധിച്ച് തീരുമാനം എടുക്കാൻ കോടതി സർക്കാരിനോട് നിർദേശിക്കുകയായിരുന്നു. ചില ഇനത്തില്‍പ്പെട്ട നായകള്‍ അപകടകാരികളാണെന്നും അവയെ നിരോധിക്കണമെന്നും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്‌ നല്‍കി. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി. നിരോധിക്കപ്പെട്ട ഇനത്തിലുള്ള നായകളെ വളർത്താനുള്ള ലൈസൻസ് നൽകരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി. കൂടാതെ നിലവിലുള്ള നായ്ക്കളുടെ പ്രജനനം തടയാൻ വന്ധ്യംകരണം പോലുള്ള നടപടികൾ ആലോചിക്കാനും അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ നായ വിൽപ്പനക്കാർക്ക് വലിയ തിരിച്ചടിയാണ് ഈ വിലക്ക്. ലക്ഷങ്ങൾ മറിയുന്ന ബിസിനസാണ് ഡോഗ് ബ്രീഡിങ്. നിരോധിച്ചിരിക്കുന്ന ഇനങ്ങളിൽ മിക്കവയ്ക്കും ആവശ്യക്കാർ ഏറെയാണ്. നായയുടെ ക്വാളിറ്റിക്ക് അനുസരിച്ച് വിലയിലും വ്യത്യാസം വരും. കേന്ദ്ര സർക്കാരിന്റെ വിലക്ക് ഈ മേഖലയിലുള്ളവർക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്. സർവ്വേ ഏജൻസിയായ സ്റ്റാറ്റിസ്റ്റയുടെ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള വളർത്തുമൃഗം നായകളാണ്. അതിൽത്തന്നെ റോട്ട്‌വീലര്‍, ബുൾഡോഗ് തുടങ്ങിയവയ്ക്ക് വൻ ഡിമാന്റുമാണ്.

നിരോധിച്ച ഇനങ്ങൾ: റോട്ട്‌വീലര്‍, പിറ്റ്ബുൾ ടെറിയർ, ടോസ ഇനു, വുൾഫ് ഡോഗ്സ്,മാസ്റ്റിഫ്,അമേരിക്കൻ സ്റ്റാഫേർഡ്ഷെർ ടെറിയർ, ഫില ബ്രസിലെറോ, ഡോഗോ അർജന്റിനോ, അമേരിക്കൻ ബുൾഡോഗ്, ബോർബുൾ, കങ്കൽ,സെൻട്രൽ ഏഷ്യൻ ഷെപ്പേർഡ് ഡോഗ്, കക്കേഷ്യൻ ഷെപ്പേർഡ് ഡോഗ്, സൗത്ത് റഷ്യൻ ഷെപ്പേർഡ് ഡോഗ്, ടോൺജാക്ക്,സർപ്ലാനിനെക്, ജാപ്പനീസ് ടോസോ, അകിറ്റ, ടെറിയേഴ്സ്, റോഡീഷ്യൻ റിഡ്ജ്ബാക്ക്, കനാരിയോ, അക്ബാഷ്, മോസ്കോ ഗാർഡ്, കെയ്ൻ കോർസൊ, ബാൻഡോഗ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top