വൻശക്തികൾക്കൊപ്പം ഇന്ത്യ; ബഹിരാകാശത്തുവച്ച് ഉപഗ്രഹങ്ങളെ ചേർത്ത് ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച സ്പേസ് ഡോക്കിംഗ്

ബഹിരാകാശ രംഗത്ത് ചരിത്രനേട്ടവുമായി ഐഎസ്ആര്‍ഒ. ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയകരമായി പൂർത്തിയാക്കി. ഇന്ന് രാവിലെ ആറരക്കും 6.40നും ഇടയിലായിരുന്നു നിർണായക ദൗത്യം. സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്തുവച്ച് കൂട്ടിച്ചേർത്തത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങളെ യോജിപ്പിക്കാൻ ഐഎസ്ആര്‍ഒയ്ക്ക് കഴിഞ്ഞത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ചരിത്രനേട്ടത്തിൻ്റെ ഭാഗമായ ഉപഗ്രഹങ്ങളുടെ പേരുകള്‍.
ദൗത്യം വിജയിച്ചതോടെ ബഹിരാകാശ രംഗത്ത് ഈ സാകേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി. നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഈ സാങ്കേതിക വിദ്യയുണ്ടായിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here