നാടുകടത്തല്‍ ആദ്യമല്ല; വിലങ്ങുവയ്ക്കുന്നതിലും പുതുമയില്ല; അമേരിക്കന്‍ നടപടിയെ പൂര്‍ണ്ണമായും ന്യായീകരിച്ച് വിദേശകാര്യ മന്ത്രി
അനധികൃതമായി അമേരിക്കയില്‍ കഴിഞ്ഞിരുന്ന ഇന്ത്യാക്കാരെ കൈയ്യിലും കാലിലും വിലങ്ങിട്ട് നാടുകടത്തിയ അമേരിക്കന്‍ നടപടിയെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ അമേരിക്കയുടെ നടപടികളെയെല്ലാം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ന്യായീകരിച്ചു. അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്നത് ആദ്യ സംഭവമല്ല, 2009 മുതല്‍ അനധികൃതമായി കുടിയേറിയവരെ തിരിച്ചയക്കുന്നുണ്ട്. നിയമവിരുദ്ധമായി താമസിക്കുന്നവരെ തിരികെ അയക്കുമ്പോള്‍ സ്വീകരിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
സ്ത്രീകളേയും കുട്ടികളേയും ഒഴികെയുളളവരെയാണ് വിലങ്ങുവച്ചത്. ഇതില്‍ പുതുമയില്ല. നേരത്തേയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൈനിക വിമാനത്തില്‍ 104 ഇന്ത്യാക്കാരെ എത്തിക്കുന്ന വിവരം നേരത്തെ തന്നെ അറിയാമായിരുന്നു എന്നും മന്ത്രി വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനങ്ങളില്‍ അമേരിക്കയെ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന തൃപ്തികരമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭീകരരെ പോലെയാണ് ഇന്ത്യക്കാരോട് പെരുമാറിയത്. അപമാനിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയപ്പോഴും അവരെ അപമാനിച്ചു. ഹരിയാന സര്‍ക്കാര്‍ ജയില്‍ വാഹനങ്ങളിലാണ് ഇവരെ കൊണ്ടുപോയതെന്നും സഞ്ജയ് സിംഗ് പറഞ്ഞു. ഇന്ത്യക്കാരെ നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും ചോദിച്ചു. ട്രംപുമായി നരേന്ദ്ര മോദി നടത്തുന്ന ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിക്കുമോ എന്ന് ശിവസേനയും ചോദിച്ചതോടെ രാജ്യസഭയില്‍ ബഹളമായി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here