പൂനെ ഇൻസ്റ്റിറ്റ്യൂട്ടിനേക്കാൾ സാങ്കേതികത്തികവ്; തുടങ്ങിയത് 4 വര്‍ഷം മുന്‍പും; വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പാതിവഴിയില്‍; വീണ്ടും നിപ്പാ മരണഭീതി ഉയരുമ്പോള്‍ സാമ്പിള്‍ അയക്കുന്നത് പൂനെയിലേക്ക്

തിരുവനന്തപുരം: കേരളത്തിന് അഭിമാനമെന്ന നിലയില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോഴും പാതിവഴിയില്‍. കേരളത്തില്‍ നിപ്പ ഭീതിജനകമാംവിധം മരണം വിതച്ചപ്പോള്‍ നിപ്പ ടെസ്റ്റിംഗ് മുന്‍നിര്‍ത്തി നാല് വര്‍ഷംമുന്‍പ് വലിയ വിശേഷണങ്ങളോടെ സ്ഥാപിച്ചതാണ് തിരുവനന്തപുരം തോന്നക്കലിലെ ഇൻസ്റ്റിറ്റ്യൂട്ട് അഡ്വാൻസ്ഡ് വൈറോളജി. കോഴിക്കോട് നിപ്പാ സൂചനകളുമായി രണ്ടു മരണം നടന്നിട്ടും ഒരു സാമ്പിള്‍ ടെസ്റ്റ്‌ ചെയ്യാന്‍ ചെയ്യാന്‍ പോലും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉപയോഗിക്കാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നില്ല.

കേരളത്തിന‌് അഭിമാനമായി രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട‌് എന്നാണ് സമര്‍പ്പണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. 7 വർഷം കൊണ്ട് 500 കോടി രൂപ മുതൽമുടക്കും ആയിരത്തോളം വിദഗ്ധരുമുള്ള രാജ്യാന്തര സ്ഥാപനമായി ഐഎവിയെ മാറ്റുകയായിരുന്നു ലക്ഷ്യം. എല്ലാം പാതിവഴിയില്‍ തുടരുകയാണ്. നാല് വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ഇന്‍സ്റ്റിറ്റ്യൂട്ടിന് അംഗീകാരം കൈവന്നിട്ടില്ല. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ്ണ സജ്ജമാക്കാനോ അംഗീകാരം ലഭ്യമാക്കാനോ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.

നിപ്പ സംശയത്തില്‍ രണ്ടു മരണങ്ങള്‍ കോഴിക്കോട് നടന്നപ്പോഴും സാമ്പിള്‍ ടെസ്റ്റ്‌ ചെയ്യാന്‍ നല്‍കിയിരിക്കുന്നത് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. കോഴിക്കോട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രണ്ടു മരണങ്ങള്‍ക്കും കാരണം നിപ്പയെന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നുണ്ടെങ്കിലും ഫലം പുറത്ത് വരാന്‍ പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് കനിയേണ്ട കനിയേണ്ട അവസ്ഥയിലാണ്. പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫലം വന്നാല്‍ മാത്രമേ നിപ്പ മരണമെന്ന് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ-ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് മാധ്യമ സിന്‍ഡിക്കേറ്റിനോട് പ്രതികരിച്ചു.

കോഴിക്കോടും ആലപ്പുഴയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമെല്ലാം സാമ്പിള്‍ ടെസ്റ്റ്‌ ചെയ്യാന്‍ ആരോഗ്യവകുപ്പിന് കഴിയും. പക്ഷെ നിപ്പയാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിന് മാത്രമേ കഴിയുകയുള്ളൂ. പൂനെയില്‍ സാമ്പിള്‍ ടെസ്റ്റ്‌ ചെയ്യാന്‍ അയച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് കിട്ടുമെന്നാണ് പ്രതീക്ഷ-ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു.

ആലപ്പുഴയിൽ വൈറോളജി ലാബ് ഉണ്ടെങ്കിലും നിപാ പോലുള്ള മാരക വൈറസുകളുടെ നിർണയത്തിന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മാത്രമായിരുന്നു ആശ്രയം. ഇത് മറികടക്കാന്‍ വേണ്ടിയാണ് പൂനെ ഇൻസ്റ്റിറ്റ്യൂട്ടിനേക്കാൾ സാങ്കേതികത്തികവോടെയെന്ന പ്രഖ്യാപനത്തോടെ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി കേരള സര്‍ക്കാര്‍ സ്ഥാപിച്ചത്. രാജ്യത്തിനാകെ മുതൽക്കൂട്ടാകും എന്ന് പറഞ്ഞ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോഴും പാതിവഴിയില്‍ തന്നെയാണ്.

അതേസമയം കോഴിക്കോട് നിപ്പാ സംശയം ഉയര്‍ന്നതോടെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജും മന്ത്രി മുഹമ്മദ്‌ റിയാസും കോഴിക്കോടെത്തിയിട്ടുണ്ട്. ആദ്യ രോഗി മരിച്ചത് ഓഗസ്റ്റ് മുപ്പതിനാണ്. മറ്റൊരു രോഗിയും കഴിഞ്ഞ ദിവസം മരിച്ചു. ആദ്യരോഗി മരിച്ചപ്പോൾ സാംപിൾ നിപ്പ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. നിപ്പ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രി വിവരം സർക്കാരിനെ അറിയിച്ചത്. കോഴിക്കോട് രണ്ട് തവണ നിപ്പ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ശക്തമായ നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവർത്തകരുമടക്കം നിരീക്ഷണത്തിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top