ഇറാൻ ഇസ്രയേലിനെ ആക്രമിച്ചേക്കും; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലും; വീണ്ടുമൊരു യുദ്ധത്തെ മുഖാമുഖം കണ്ട് ലോകം; എങ്ങും ആശങ്കകള്‍

ടെഹ്‌റാൻ: ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സിറിയയിലെ നയതന്ത്ര കാര്യാലയത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് ഇറാന്‍ നീക്കം. 48 മണിക്കൂറിനുള്ളില്‍ ആക്രമണത്തിനുള്ള പദ്ധതി ​ഇറാന്‍റെ പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി പരിഗണിച്ചുവരികയാണെന്ന് ഇറാന്‍റെ ഉന്നത നേതൃത്വത്തെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ ആക്രമണമുണ്ടായാൽ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനും തയ്യാറാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു യുദ്ധകാല മന്ത്രിസഭയുടെ യോഗം വിളിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്.

ഏപ്രിൽ ഒന്നിനാണ് ഡമാസ്കസിലെ ഇറാന്റെ നയതന്ത്രകാര്യാലയത്തിൽ വ്യോമാക്രമണം നടത്തി രണ്ടു ജനറൽമാരുൾപ്പെടെ 12 പേരെ ഇസ്രയേൽ വധിച്ചത്. ഇതിനു പകരംവീട്ടുമെന്ന് ഇറാനും, അങ്ങനെ സംഭവിച്ചാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേലും പ്രസ്താവിച്ചിരുന്നു. ഗാസയിൽ ഹമാസുമായി യുദ്ധം തുടരുന്നതിനിടയിലാണ് വീണ്ടുമൊരു യുദ്ധത്തിന്റെ വക്കിലേക്ക് ഇസ്രയേല്‍ നീങ്ങുന്നത്.

റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പരിഭ്രാന്തരായ ഇസ്രയേലുകാർ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്നാണ് വിവരം. ആക്രമണമുണ്ടായാൽ ഊര്‍ജവിതരണം തടസ്സപ്പെടുമെന്ന ആശങ്കയിൽ ജനറേറ്ററുകളുടെ വില്‍പ്പനയും കുത്തനെ കൂടി. പശ്ചിമേഷ്യയിലെ തങ്ങളുടെ സേനാതാവളങ്ങളില്‍ യു.എസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഉരുണ്ടുകൂടിയിരിക്കെ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്‍മാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടങ്ങളിലേക്കുള്ള യാത്രകള്‍ പരമാവധി കുറയ്ക്കാനും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top