യാക്കോബായ ബിഷപ്പ് മാർ കൂറിലോസ് സ്ഥാനമൊഴിയുന്നു; അധികാരങ്ങൾ വിട്ടൊഴിഞ്ഞ് പ്രാർത്ഥനയിലും സാമൂഹ്യ സേവനത്തിലും കഴിയാനാണ് തീരുമാനം

കോതമംഗലം: യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത സ്ഥാനമൊഴിയുന്നു. നവംബര്‍ 30 ന് അദ്ദേഹം സ്ഥാനമൊഴിയും. ഇക്കാര്യം സഭാ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. നിലവില്‍ യാക്കോബായ സഭയുടെ നിരണം, കുവൈറ്റ് ഭദ്രാസനങ്ങളുടെ ചുമതലയാണ് മാര്‍ കൂറിലോസിനുള്ളത്.

സ്ഥാനമൊഴിഞ്ഞതിന് ശേഷം മല്ലപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ഡ് ഏജ് ഹോമിലായിരിക്കും അദ്ദേഹം തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുക. ഇവിടെ താമസിക്കാനാണ് മാര്‍ കൂറിലോസ് ആഗ്രഹിക്കുന്നതെന്ന് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളി നോടനുബന്ധിച്ച് നടന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് ശേഷം സന്ദേശം നല്‍കുമ്പോഴാണ് മെത്രാപ്പോലീത്ത രാജിക്കാര്യം പ്രഖ്യാപിച്ചത്. ആനിക്കാട് ദയറായില്‍ സന്യാസജീവിതം നയിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം സന്ദേശ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ വ്യക്തമായി പറയുന്നതിലൂടെ ശ്രദ്ധേയനായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലൂടെയും തന്റെ നിലപാടുക ളെക്കുറിച്ച് അദ്ദേഹം സംവദിച്ചിരുന്നു. ഇടത് പക്ഷ നിലപാടുകളോട് ചേർന്നു നിന്നിരുന്ന അദ്ദേഹം , തുടർ ഭരണത്തെത്തുടർന്നുണ്ടായ ചില വിഷയങ്ങളിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിക്കുന്നത് പതിവായിരുന്നു. പുതുപ്പള്ളിതിരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ വിജയം ഭരണ മുന്നണിക്ക് “ഒരു ആഘാത ചികിത്സ ” എന്നാണദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചത്.

ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ് പോകുന്നതിലൂടെയും അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാകുകയാണ്. യാക്കോബായ സഭയുടെ ചരിത്രത്തി ലാദ്യമായാണ് ഒരു ബിഷപ്പ് സ്ഥാനത്യാഗം ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top