തുടര്‍ച്ചയായി കേന്ദ്രവിരുദ്ധ പ്രസ്താവനകള്‍; ജെഡിയു വക്താവ് കെ.സി.ത്യാഗിയെ മാറ്റി

ജെഡിയു നേതാവ് കെ.സി.ത്യാഗി പാര്‍ട്ടി വക്താവ് സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നുള്ള പാര്‍ട്ടിയുടെ പ്രതികരണവും വന്നിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഫാക് അഹമ്മദ് ഖാനാണ് വാര്‍ത്താക്കുറിപ്പ്‌ ഇറക്കിയത്. രാജീവ് രഞ്ജന്‍ പ്രസാദിനെ പകരം വക്താവായി നിയമിച്ചിട്ടുണ്ട്. 2003ൽ ജെഡിയുവും സമതാ പാർട്ടിയും ലയിച്ചതു മുതൽ അദ്ദേഹം ജെഡിയുവിന്റെ തലപ്പത്തുണ്ട്.

ത്യാഗിയുടെ അടുത്തിടെയുള്ള പ്രസ്താവനകളിലുള്ള അമര്‍ഷമാണ്‌ അദ്ദേഹത്തെ നീക്കാന്‍ കാരണം. ജെഡിയു വക്താവ് എന്ന നിലയിലുള്ള ത്യാഗിയുടെ പല പരാമര്‍ശങ്ങളും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഏകസിവില്‍കോഡ്, വഖഫ് ഭേദഗതി ബില്‍, അഗ്നിപഥ് വിഷയങ്ങളിലും, ഗാസ പ്രശ്നങ്ങളിലെല്ലാം വ്യത്യസ്ത നിലപാടായിരുന്നു ത്യാഗിയുടേത്.

ഇന്ത്യ ഇസ്രയേലിന് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടണമെന്നും ത്യാഗി പറഞ്ഞിരുന്നു. ഈ നിലപാട് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. നേതാക്കളുമായി കൂടിയാലോചിക്കാതെയാണ് ത്യാഗി അഭിപ്രായപ്രകടനം നടത്തുന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനമുണ്ടായിരുന്നു.

തനിക്ക് ഒപ്പം പ്രവര്‍ത്തിച്ച നേതാക്കളെ കുറിച്ച് ‘മൈ പ്രസിഡൻറ്സ്’ എന്ന പേരിൽ ഒരു പുസ്തകത്തിൻ്റെ പണിപ്പുരയിലാണ് ത്യാഗി . “ചൗധരി ചരൺ സിംഗ്, ജോർജ്ജ് ഫെർണാണ്ടസ് മുതൽ ശരദ് യാദവ്, നിതീഷ് കുമാർ വരെയുള്ള സോഷ്യലിസ്റ്റ് നേതാക്കളെ കുറിച്ചുള്ള വിവരണം പുസ്തകത്തിലുണ്ട്.” – ത്യാഗി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top