ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനം; ചൈനക്കും പാകിസ്ഥാനും മറുപടി; കശ്മീര്‍ സോനാമാര്‍ഗ് തുരങ്കം മോദി തുറന്നു കൊടുക്കുമ്പോള്‍…

കശ്മീരിലെ ഏത് ദുഷ്ക്കരമായ കാലാവസ്ഥയിലും ലഡാക്കിലേക്കുള്ള പ്രവേശനം സുഗമമാക്കുന്ന ഇസഡ് – മോർ ( Z-Morh) തുരങ്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നു കൊടുത്തത്. കശ്മീരിലെ ടൂറിസ്റ്റ് കേന്ദ്രമായ ആയ സോനാ മാര്‍ഗിന്റെ പേരാണ് ഇപ്പോള്‍ പുതുതായി തുരങ്കത്തിന് നല്‍കിയിരിക്കുന്നത്.
മഞ്ഞുവീഴ്ചയുള്ള മോശം കാലാവസ്ഥയില്‍ ഇതുവരെ ലഡാക്കിലേക്ക് പ്രവേശനം എളുപ്പമായിരുന്നില്ല. ഈ മാര്‍ഗതടസമാണ് തുരങ്കം വന്നതോടെ അവസാനിച്ചത്. 6.5 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കമാണിത്.
ശ്രീനഗർ-ലേ ഹൈവേയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സോനാമാർഗിനടുത്തുള്ള ഗഗൻഗീർ ഗ്രാമത്തിന് സമീപമാണിത്. തന്ത്രപരവും സൈനികവുമായ കാരണങ്ങളാൽ അതിപ്രാധാന്യമാണ് തുരങ്കത്തിന് ഉള്ളത്. 8,500 അടിയിലധികം ഉയരത്തിലുള്ള പ്രദേശത്താണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. ,
കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി , ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ എന്നിവര്‍ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (NHIDCL) വികസിപ്പിച്ച ടണൽ ആണിത്. സോനാമാർഗിനെ സെൻട്രൽ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ കങ്കൻ പട്ടണവുമായാണ് തുരങ്കം ബന്ധിപ്പിക്കുന്നത്.
2012-ൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് പദ്ധതി ആദ്യം ആരംഭിച്ചത്. ബിആര്‍ഒ ടണൽവേ ലിമിറ്റഡിന് ആണ് ആദ്യം നിർമ്മാണ കരാർ നൽകിയത്. പദ്ധതി പിന്നീട് എന്‍എച്ച്ഐഡിസിഎല്‍ ഏറ്റെടുത്തു. 2023 ഓഗസ്റ്റിൽ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാലതാമസം നേരിട്ടു. എല്ലാ വൈതരണികളും മറികടന്നാണ് ഇപ്പോള്‍ തുറന്നുകൊടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here