ചിഴേസ് ജവാന്‍, വില്‍പ്പനയില്‍ സൂപ്പര്‍ ഹിറ്റ്; ഉത്പാദനവും വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം : പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ഉത്പാദിപ്പിക്കുന്ന ജവാന്‍ റം സൂപ്പര്‍ ഹിറ്റ്. വിലക്കുറവ് കാരണം ഏറ്റവും വലിയ ജനപ്രീയ ബ്രാന്റായി ജവാന്‍ മാറിക്കഴിഞ്ഞു. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ വഴി വില്‍ക്കുന്ന മറ്റ് ബ്രാന്‍ഡുകള്‍ക്കൊന്നും ലഭിക്കാത്ത സ്വീകാര്യതയാണ് ജവാന് ലഭിച്ചിരിക്കുന്നത്. പ്രതിമാസം രണ്ടരലക്ഷം കെയ്‌സിലധികമാണ് സംസ്ഥാനത്ത് വില്പ്പന നടത്തുന്നത്. ഇതിനനുസരിച്ച് ഉത്പാദനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഓണക്കാലത്തിനു ശേഷം വില്‍പ്പന വര്‍ദ്ധിച്ചു.

വിലക്കുറവാണെങ്കിലും ജവാന്റെ വില്‍പ്പന കുറവായിരുന്നു. എന്നാല്‍ ഓണക്കാലത്തിനു ശേഷം ഇതില്‍ വലിയ രീതിയില്‍ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പ്രതിമാസ വില്‍പ്പന രണ്ടരലക്ഷം കടന്നിരിക്കുകയാണ് ഇപ്പോള്‍. മെയ് മാസം മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഓണക്കാലത്താണ് റെക്കോര്‍ഡ് വില്‍പ്പന നടന്നിരിക്കുന്നത്. മെയ് മാസത്തില്‍ 1.77 ലക്ഷം കെയ്‌സ് മദ്യമാണ് വില്‍പ്പന നടന്നത്. ജൂണ്‍ 1.76 ലക്ഷം, ജൂലൈ 2.15 ലക്ഷം ഓഗസ്റ്റ് 2.67 ലക്ഷം സെപ്റ്റംബര്‍ 2.13 ലക്ഷം എന്നിങ്ങനെയാണ്പ്രതിമാസ വില്‍പ്പന. വിലകൂടിയ മദ്യം വില്‍പ്പന നടത്തുന്ന് പ്രീമിയം കൗണ്ടറുകളിലും ഇപ്പോള്‍ ജവാന്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു ലിറ്റര്‍ ബോട്ടിലിന് 640 രൂപയാണ് വില. ഈ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ മദ്യം എന്നതും സ്വീകാര്യത വര്‍ദ്ധിപ്പിച്ചു.

തലവര തെളിയിച്ചത് എം.ഡിയുടെ ഇടപെടല്‍.

ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയായ യോഗേഷ് ഗുപ്തയുടെ ഇടപെടലാണ് ആരും വാങ്ങാനില്ലാതിരുന്ന ജവാന് ഡിമാന്റ് വര്‍ദ്ധിപ്പിച്ചത്. സ്വന്തം മദ്യമായ ജവാന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് എം.ഡി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്കൂടാതെ വില്‍പ്പന സംബന്ധിച്ച് പ്രത്യേക സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. പ്രത്യേക ബ്രാന്റ് ആവശ്യപ്പെടാത്തവര്‍ക്ക് ഈ ബ്രാന്‍ഡ് തന്നെ നല്‍കണം. സ്റ്റോക്ക് ഉറപ്പാക്കണം. ഇത് കൂടാതെ എല്ലാ ഔട്ട്‌ലെറ്റുകള്‍ക്കും ടാര്‍ജറ്റും നിശ്ചയിച്ചു നല്‍കി. ഇതിനു പിന്നാലെയാണ് വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവുണ്ടായത്. നേരത്തെ മറ്റ് സ്വകാര്യ ഡിസലറികളുടെ മദ്യത്തിന് വേണ്ടി ജവാനെ ഒഴിവാക്കുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതാണ് എം.ഡിയുടെ ഇടപെടലിലൂടെ മാറ്റം വന്നത്.

ഉത്പാദനവും വര്‍ദ്ധിപ്പിച്ചു.

ജവാന്‍ മദ്യത്തിന്റെ ഡിമാന്റ് വര്‍ദ്ധിച്ചതോടെ ഉത്പാദനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നേരത്തെ പ്രതിദിനം എണ്ണായിരം കെയ്‌സാണ് ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ നിര്‍മ്മിച്ചിരുന്നത്. ഇത് ഇപ്പോള്‍ 12000 കെയ്‌സായാണ് വര്‍ദ്ധിപ്പിച്ചതായി ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സ് ചെയര്‍മാനും ബിവറേജസ് എം.ഡിയുമായ യോഗേഷ് ഗുപ്ത മാധ്യമസിന്‍ഡിക്കേറ്റിനോട് പറഞ്ഞു. സ്പിരിറ്റിന്റെ ലഭ്യതയ്ക്കനുസരിച്ച് ഉത്പാദനം ഇനിയും വര്‍ദ്ധിപ്പിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യ വില്പ്പന രംഗത്ത് മാത്രമായിരുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ ജവാനിലൂടെ നിര്‍മ്മാണ മേഖലയിലും സജീവമാവുകയാണ് എന്ന പ്രത്യേകതയും ഇതിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top