പ്രാര്‍ത്ഥന സംഗമങ്ങള്‍ നിര്‍ത്തി യഹോവ സാക്ഷികള്‍, കൂട്ടായ്മ ഇനി ഓണ്‍ലൈനില്‍ മാത്രം

കൊച്ചി : കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥന സംഗമങ്ങള്‍ നിര്‍ത്തി യഹോവ സാക്ഷികള്‍. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാര്‍ത്ഥന കൂട്ടായ്മകളായ കിങ്ഡം ഹാള്‍സ് താത്കാലികമായാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ഓണ്‍ലൈനായി മാത്രം പ്രാര്‍ത്ഥന സംഗമങ്ങള്‍ നടത്തിയാല്‍ മതിയെന്നാണ് ദേശീയ നേതൃത്വം സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഒരാഴ്ചത്തേക്കാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനു ശേഷം സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റ് ക്രൈസ്തവ വിശ്വാസികളില്‍ നിന്നും വിഭിന്നമായി പള്ളികളൊന്നും ഇല്ലാത്തതിനാല്‍ യഹോവ സാക്ഷികളുടെ ഇത്തരം പ്രാര്‍ത്ഥന യോഗങ്ങള്‍ വലിയ ജനകൂട്ടം എത്താറുണ്ട്‌. അതിനാല്‍ അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരമാനം എടുത്തിരിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

സ്‌ഫോടനം നടന്ന കളമശേരിയിലെ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ 2500 പേരാണ് പങ്കെടുത്തത്. ഇതിനിടയിലാണ് യഹോവ സാക്ഷി സമൂഹത്തിലെ അംഗമായ ഡൊമനിക് മാര്‍ട്ടിന്‍ സ്‌ഫോടനം നടത്തിയത്. മൂന്നു പേരാണ് സ്‌ഫോടനത്തില്‍ മരണപ്പെട്ടത്. സ്‌ഫോടനം നടത്തിയ ശേഷം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ താനാണ് കൃത്യം ചെയ്തതെന്ന് വ്യക്തമാക്കിയ ശേഷം മാര്‍ട്ടിന്‍ പോലീസിന് കീഴടങ്ങിയിരുന്നു. മാര്‍ട്ടിനുമാിയി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡ് നടത്താന്‍ പൊലീസ് ഇന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. സാക്ഷികളെ കാക്കനാട് ജയിലില്‍ എത്തിച്ച് പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടത്താനാണ് പോലീസ് നീക്കം. സ്‌ഫോടനം നടത്തിയതടക്കം ചിത്രീകരിച്ച മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍ ഫോറെന്‍സിക്ക് പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top