പിഡിപിയില്‍ തലമുറമാറ്റം; മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ നിയമസഭാ പോരാട്ടത്തിന്

പത്ത് വര്‍ഷത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മുകശ്മീരില്‍ മത്സരത്തിനിറങ്ങാന്‍ മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി. ശക്തി കേന്ദ്രമായ അനന്തനാഗ് മണ്ഡലത്തില്‍ നിന്നാകും പിഡിപി സ്ഥാപകനായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ കൊച്ചുമകള്‍ മത്സരിക്കുക. ആദ്യമായാണ് ഇല്‍ത്തിജ മത്സരത്തിന് ഇറങ്ങുന്നത്.

മെഹബൂബ മുഫ്തിയുടെ മാധ്യമ ഉപദേഷ്ടാവായി ഇല്‍ത്തിജ പാര്‍ട്ടിയില്‍ സജീവമായിരുന്നു. 2019 മുതല്‍ മെഹബൂബയുടെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതും ഇല്‍ത്തിജയായിരുന്നു. പാര്‍ട്ടിയിലെ തലമുറമാറ്റത്തിന്റെ ഭാഗമായാണ് ഇല്‍ത്തിജയെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ഇത്തവണ മെഹബൂബ മുഫ്തി മത്സരത്തിന് ഇറങ്ങില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇല്‍ത്തിജ മുഫ്തിയാകും പാര്‍ട്ടിയെ നയിക്കുക.

കോണ്‍ഗ്രസ് നേതാവായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദ് 1999ലാണ് ജമ്മുകശ്മീര്‍ പിഡിപി രൂപീകരിച്ചത്. പിന്നീട് മകള്‍ മെഹബൂബ മുഫ്തി നേതൃത്വത്തിലെത്തി. ഇതേപാതയിലാണ് കുടുംബത്തില്‍ നിന്ന് തന്നെ പുതിയ പിന്‍ഗാമിയും എത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും ഇല്‍ത്തിജ പങ്കെടുത്തിരുന്നു.

ജമ്മുകശ്മീരില്‍ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ടം സെപ്തംബര്‍ 18നും, രണ്ടാംഘട്ടം സെപ്തംബര്‍ 25നും, മൂന്നാം ഘട്ടം ഒക്ടോബര്‍ 1നും നടക്കും. ഒക്ടോബര്‍ 4നാണ് വോട്ടെണ്ണല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top