ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മീഷന്‍; നിയമനം അംഗീകരിച്ച് ഗവര്‍ണര്‍

കേരള ഹൈക്കോടതി മുന്‍ ആക്റ്റിങ് ചീഫ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. അലക്‌സാണ്ടര്‍ തോമസിനെ നിയമിക്കാനുള്ള ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചു. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ പേര് ഗവര്‍ണര്‍ക്ക് കൈമാറിയത്.

2014 ജനുവരി 23 മുതല്‍ 2023 സെപ്റ്റംബര്‍ 4 വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് 2023 ജൂലൈയില്‍ ആക്റ്റിംഗ് ചീഫ് ജസ്റ്റിസുമായിരുന്നു. ബ്രിട്ടന്‍, ലണ്ടന്‍ സര്‍വകലാശാല, യു.കെ എന്നിവിടങ്ങളില്‍ നിന്നും നിയമ പരിശീലനം നേടിയിട്ടുണ്ട്. കേരള ഹൈക്കോടതി ജഡ്ജിയായിരിക്കെ 25000 ത്തോളം കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. കേരള ജുഡീഷ്യല്‍ അക്കാദമിയുടെ പ്രസിഡന്റായും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായും കേരള സംസ്ഥാന മീഡിയേഷന്‍ ആന്റ് കണ്‍സീലിയേഷന്‍ സെന്ററിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ലാ ഇന്‍സ്റ്റിറ്യൂട്ടിന്റെ കേരള യൂണിറ്റ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരുന്നു. കോമണ്‍ വെല്‍ത്ത് യംഗ് ലായേഴ്‌സ് കോഴ്‌സില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ച 4 ഇന്ത്യന്‍ അഭിഭാഷകരില്‍ ഒരാളായിരുന്നു ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.

നേരത്തെ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയ മണികുമാറിനെ ഈ സ്ഥാനത്തേക്ക് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നിയമന ശുപാര്‍ശയില്‍ പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പെഴുതിയതിനാല്‍ ഗവര്‍ണര്‍ ഫയല്‍ പിടിച്ചുവച്ചു. 2023 ഓഗസ്റ്റ് മാസത്തിലായിരുന്നു സര്‍ക്കാര്‍ ഫയല്‍ രാജ്ഭവനു നല്‍കിയത്. 2024 ഏപ്രിലില്‍ ഗവര്‍ണര്‍ നിയമനത്തിന് അംഗീകാരം നല്‍കിയെങ്കിലും മണികുമാര്‍ സ്ഥാനം ഏറ്റെടുത്തില്ല. നിലവില്‍ തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണാണ് ജസ്റ്റിസ് മണികുമാര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top