മകനെ കാത്തിരിക്കുന്ന നിര്‍ഭാഗ്യവതിയായ അമ്മയുടെ പ്രതീക്ഷയാണ് അവര്‍; ഫയര്‍ഫോഴ്‌സിനെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായുള്ള തിരച്ചില്‍ നടത്തുന്ന ഫയര്‍ഫോഴ്‌സിനെ അഭിനന്ദിച്ച് ഹൈക്കോടതി ജഡ്ജി ദേവന്‍ രാമചന്ദ്രന്‍. ഫയര്‍ഫോഴ്‌സ് മേധാവി കെ പത്മകുമാറിന് അയച്ച കത്തിലാണ് ദേവന്‍ രാമചന്ദ്രന്റെ പ്രശംസ. മകന്റെ വരവിനായി കാത്തിരിക്കുന്ന നിര്‍ഭാഗ്യവതിയായ ഒരമ്മയുടെ പ്രതീക്ഷയാണ് അവര്‍. അഗ്‌നിരക്ഷ സേനാഗങ്ങളാണ് യഥാര്‍ഥ നായകര്‍. ഓരോ പൗരനും അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും കത്തില്‍ പറയുന്നു. സേനാംഗങ്ങള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണം. മെഡിക്കല്‍ ടീം അടക്കം ഒരുക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.

ഇന്നലെ രാവിലെ 11 മണിക്കാണ് ജോയിയെ കാണാതായ്. അപ്പോള്‍ മുതല്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വലിയ തിരച്ചിലാണ് നഗരത്തിന്റെ മുഴുവന്‍ മാലിന്യവും നിറഞ്ഞ ആമയിഴഞ്ചാന്‍ തോട്ടില്‍ നടത്തുന്നത്. ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബാ ടീം ഇന്നലെ മുതല്‍ ഈ മാലിന്യത്തില്‍ തൊഴിലാളിക്കായി മുങ്ങി തപ്പുകയാണ്. കടുത്ത ദുര്‍ഗന്ധത്തിനിടയില്‍ നിന്നാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പാറ പോലെ ഉറച്ചുപോയ മാലിന്യം കാരണം ടണല്‍ രൂപത്തിലുള്ള ഭൂഗര്‍ഭ ഓടയിലൂടെ അധികദൂരം മുന്നോട്ടുപോകാനാകുന്നില്ല. എന്നിട്ടും 117 മീറ്റര്‍ നീളമുള്ള ടണലിന്റെ നൂറു മീറ്ററോളം പരിശോധന നടത്താന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞിട്ടുണ്ട്.

32 മണിക്കൂറായി ഈ ദുസഹമായ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ ജോലി ചെയ്യുന്നത്. ഇതിനെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പ്രശംസിച്ചത്. സമൂഹത്തിന്റെ വിവിധയിടങ്ങളില്‍ നിന്നുള്ളവരും ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top