ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ്; തിരഞ്ഞെടുപ്പ് വന്നാല്‍ പൊളിയേവിന്റെ കൺസർവേറ്റീവ് പാർട്ടി അധികാരത്തിലെത്തുമെന്ന് സർവേ ഫലം

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ്. ‘ഗ്ലോബൽ ന്യൂസി’നുവേണ്ടി കാനഡയിലെ വിപണിഗവേഷണ സ്ഥാപനമായ ‘ഇപ്‌സോസ്’ നടത്തിയ അഭിപ്രായസർവേയിലാണ് തിരിച്ചടി. ഖലിസ്ഥാന്‍ പ്രശ്നത്തെ തുടര്‍ന്ന് ഇന്ത്യയുമായി നയതതന്ത്ര ബന്ധം വഷളാക്കിയ ട്രൂഡോയെ കാനഡ ജനത അനുകൂലിക്കുന്നില്ലെന്നാണ് സര്‍വേഫലം തെളിയിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ട്രൂഡോയെ തറപറ്റിച്ച് പ്രതിപക്ഷനേതാവ് പൊളിയേവിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി രാജ്യം ഭരിക്കുമെന്നാണ് സർവേ ഫലം.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പൊളിയേവിന്റെ ജനപ്രീതി അഞ്ചുശതമാനം വർധിച്ചതായാണ് സര്‍വേ ഫലം വിരല്‍ ചൂണ്ടുന്നത്. 2025-ലാണ് കാനഡയിൽ അടുത്ത പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലായിൽനടന്ന മറ്റൊരു അഭിപ്രായസർവേയിൽ കഴിഞ്ഞ 50 വർഷത്തിനിടെയുള്ള ഏറ്റവും മോശം പ്രധാനമന്ത്രിയെന്ന വിശേഷണവും ട്രൂഡോ നേടിയിരുന്നു. ഖലിസ്താൻ ഭീകരർക്കെതിരേയും അനുകൂലപ്രസ്ഥാനങ്ങൾക്കെതിരേയും നടപടി സ്വീകരിക്കാത്തതിൽ ട്രൂഡോസർക്കാരിനെ ഇന്ത്യ പലതവണ അപലപിച്ചിരുന്നു.

വോട്ടുരേഖപ്പെടുത്തിയവരിൽ 40 ശതമാനവും തിരഞ്ഞെടുപ്പ് നടത്തിയാൽ പ്രതിപക്ഷനേതാവ് പിയർ പൊളിയേവ് പ്രധാനമന്ത്രിയാകണമെന്നതിനെ അനുകൂലിച്ചു. 30 ശതമാനം വോട്ടാണ് ലിബറൽ പാർട്ടിയുടെ നേതാവുകൂടിയായ ട്രൂഡോയ്ക്ക് ലഭിച്ചത്. ന്യൂഡെമോക്രാറ്റിക് പാർട്ടിയുടെ ജഗ്‍മീത് സിങ്ങിന് സർവേയിൽ 22 ശതമാനം വോട്ടുലഭിച്ചു. ഖലിസ്താനോട് അനുഭാവമുള്ള ഇന്ത്യൻ വംശജനായ ജഗ്‍മീതിന്റെ പാർട്ടി ട്രൂഡോ സർക്കാരിൽ സഖ്യകക്ഷിയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top