നാക്കു പിഴയിൽ ഖേദം പ്രകടിപ്പിച്ച് കെ സുധാകരൻ; വീഴ്ചകളിൽ ന്യായീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോൺഗ്രസ് സംസ്കാരമല്ലെന്നും വിശദീകരണം

തിരുവനന്തപുരം: സംവിധായകൻ കെജി ജോർജ് മരണപ്പെട്ടതിനെപ്പറ്റിയുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലെ നാക്കുപിഴയിൽ ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ചലച്ചിത്ര സംവിധായകൻ കെജി ജോർജാണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തിൽ നിന്ന് തനിക്ക് മനസ്സിലായിരുന്നില്ല. അതുകൊണ്ട് തന്നെ അനുചിതമായ ഒരു പ്രസ്താവന തന്റെ ഭാഗത്തുനിന്നുണ്ടായി. സമാനപേരിലുളള തൻ്റെ പഴയകാല സഹപ്രവർത്തകനെപ്പറ്റിയാണ് ചോദിക്കുന്നത് എന്നാണ് കരുതിയത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങൾക്കിടയിൽ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവർത്തകർ തന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് തൻ്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നുവെന്നും ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.പൊതുപ്രവർത്തകനെന്ന നിലയിൽ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടായില്ല. വീഴ്ചകളിൽ ന്യായീകരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് കോൺഗ്രസിന്റെ സംസ്കാരമല്ല. അതുകൊണ്ടുതന്നെ തൻ്റെ പ്രതികരണത്തിലെ അനൗചിത്യത്തിൽ പാർട്ടി പ്രവർത്തകർക്കും കെജി ജോർജിനെ സ്നേഹിക്കുന്നവർക്കും ഉണ്ടായ മനോവിഷമത്തിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എണ്ണം പറഞ്ഞ കലാസൃഷ്ടികൾ കൊണ്ട് മലയാള സിനിമാ ചരിത്രത്തിൽ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ ജി ജോർജിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് കെജി ജോർജിൻ്റെ ചിത്രവും പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പ് അവസാനിക്കുന്നത്.

അദ്ദേഹത്തേക്കുറിച്ച് ഓർക്കാൻ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവർത്തകനായിരുന്നു.നല്ല രാഷ്ട്രീയ നേതാവായിരുന്നു. കഴിവും പ്രാപ്തിയുമുള്ള ആളാണ്. അദ്ദേഹത്തേക്കുറിച്ച് ആർക്കും മോശം അഭിപ്രായമില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തിൽ ദുഖമുണ്ട്’, എന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സുധാകരന്റെ പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top