പിണറായിയുടെ വിശ്വസ്തനെ വേണ്ടവിധം പരിഗണിച്ച് ധനമന്ത്രി; ഓണറേറിയം നല്‍കാന്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് കാല്‍ക്കോടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കെ.വി.തോമസിന് ഓണറേറിയം നല്‍കാനുള്ള ബജറ്റ് വിഹിതത്തില്‍ വര്‍ദ്ധന. 24.67 ലക്ഷം രൂപയാണ് ഓണറേറിയം നല്‍കാന്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7.67 ലക്ഷം രൂപ കൂടുതലാണ് ഈ ബജറ്റിലെ കണക്ക്.
കാബിനറ്റ് റാങ്കില്‍ പ്രത്യേക പ്രതിനിധിയായി നിയമിച്ച് തോമസിന് ഓണറേറിയമായി നല്‍കുന്നത് പ്രതിമാസം ഒരു ലക്ഷം രൂപയാണ്. ഇത്കൂടാതെ യാത്രപ്പടി, ടെലിഫോണ്‍ തുടങ്ങിയ മറ്റ് അലവന്‍സുകളും നല്‍കുന്നുണ്ട്. മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡല്‍ഹിയില്‍ തോമസിനായി കേരള സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. പെന്‍ഷന്‍ മുടങ്ങാതിരിക്കാനാണ് ശമ്പളം വേണ്ട ഓണറേറിയം മതിയെന്ന നിലപാട് തോമസ് സ്വീകരിച്ചത്. എം.എല്‍.എ, എം.പി, അധ്യാപക പെന്‍ഷന്‍ എന്നിങ്ങനെ 3 പെന്‍ഷനുകളാണ് പ്രതിമാസം തോമസിന് ലഭിക്കുന്നത്.
2023 ജനുവരി 18നാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. പാര്‍ട്ടി നിര്‍ദ്ദേശം മറികടന്ന് സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here