കൂടെയുണ്ടായിരുന്നവര്‍ ഇപ്പോഴില്ല; കള്ളിയെന്നാണ് മേല്‍വിലാസം; ആ വിലാസത്തില്‍ അച്ഛൻ മരിച്ചു; കുറിപ്പുമായി വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി കെ വിദ്യ

എറണാകുളം : വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ഗസ്റ്റ് അധ്യാപക നിയമനം നേടാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കെ.വിദ്യ തന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കി കുറിപ്പുമായി രംഗത്ത്. ഫെയ്‌സ്ബുക്കിലാണ് വൈകാരികമായി വിദ്യ തന്റെ അവസ്ഥ വ്യക്തമാക്കിയിരിക്കുന്നത്. കളളി എന്നതാണ് തന്റെ മേല്‍വിലാസമെന്നും കള്ളിയുടെ അച്ഛന്‍ എന്ന മേല്‍വിലാസത്തില്‍ അച്ഛന്‍ രണ്ട് മാസം മുമ്പ് മരിച്ചു പോയതായും പോസ്റ്റില്‍ പറയുന്നുണ്ട്. കള്ളിയുടെ അമ്മ, അനിയത്തി എന്നീ മേല്‍വിലാസവുമായി വീട്ടുകാര്‍ ഇപ്പോഴുമുണ്ട്. കൂടെയുണ്ടായിരുന്നവരൊന്നും ഇപ്പോള്‍ കൂട്ടിനില്ലെന്നും പോസ്റ്റില്‍ പറയുന്നു.

മാധ്യമങ്ങള്‍ വേട്ടയാടിയെന്നും ആരോപിക്കുന്നുണ്ട്. ഉറങ്ങുമ്പോള്‍ വാര്‍ത്താവതാരകരുടെ പ്രസംഗങ്ങള്‍ കാതിലേക്ക് കുത്തിയിറങ്ങുകയാണ്. അതിനാല്‍ ഒന്നര വര്‍ഷമായി ഉറങ്ങിയിട്ട്. ഇപ്പോള്‍ മരുന്നുകളുടെ കൂടെയാണ് ജീവിതമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കള്ളി എന്നതാണ് ഇപ്പോഴത്തെ മേല്‍വിലാസം.. കള്ളിയുടെ അച്ഛന്‍ എന്ന മേല്‍ വിലാസവുംകൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛന്‍ മരിച്ചുപോയത്. അദ്ദേഹത്തിന് നല്‍കാന്‍ എന്റെ കയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല.ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സെന്‍സിറ്റീവ് ആയ പുരുഷന്‍ എന്റെ അച്ഛനായിരുന്നു.അവസാനത്തെ ട്രെയിന്‍ യാത്രയ്ക്കു മുന്‍പ് ഇടനെഞ്ചോട് ചേര്‍ത്ത് പിടിച്ച് അതുവരെ അപ്രകാരം ചെയ്യാത്ത ഒരാള്‍ അങ്ങനെ ചെയ്തു..
കള്ളിയുടെ അമ്മ, അനിയത്തി എന്നീ മേല്‍ വിലാസവുംകൊണ്ട്
ഏതാണ്ട് ഒരു വര്‍ഷക്കാലമായി എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയാത്ത ജീവിതത്തിന്റെ ചുക്കാനും പിടിച്ചാണ് എന്റെ വീട്ടുകാരുടെ പോക്ക്..കൂട്ടത്തില്‍ കൂടെ ഉണ്ടായിരുന്നവരൊന്നും ഇപ്പോള്‍ കൂട്ടിന്നില്ല. ഒറ്റപ്പെടലിന്റെ എല്ലാ സാധ്യതകളെയും തിരിച്ച് പരാജയപ്പെട്ട് ആശുപത്രി കിടക്കയില്‍ കിടക്കുകയാണ്.ഉറങ്ങുമ്പോള്‍ ഹാഷിമിന്റെയും നിഷയുടെയും ഷാനിയുടെയും ഒക്കെ ഘോര ഘോരം പ്രസംഗങ്ങളാണ് കാതിലേക്ക് കുത്തിയിറങ്ങുക.. സത്യത്തില്‍ ഉറങ്ങിയിട്ട് വര്‍ഷം ഒന്നാകാറായി .ഉറക്ക കുറവിനുള്ള മരുന്ന് കഴിച്ച് തുടങ്ങി.. പിന്നെ അത് പലതായി.. ജീവിതത്തിന്റെ ഒറ്റയാള്‍ പോരാട്ടം നടക്കുന്നത് അവിടെ മാത്രമാണ്.
അപ്പോള്‍ ഒന്നോര്‍ത്തു നോക്കുകയായിരുന്നു. പഴയ പടി ഒരു ജീവിതം.. അതിനി സാധ്യമല്ല.. പുതിയ പടി ആഗ്രഹിക്കുന്ന ജീവിതം.. അതും സംശയമാണ്..ഇതിനിടയില്‍ ഏതോ ഒരിട്ടാവട്ടത്ത് കൊറേ ഏറെ മരുന്നുകളുടെ കൂടെയാണ് ജീവിതം. എല്ലാവര്‍ക്കും എന്നെ കുറിച്ചറിയാന്‍ ഉള്ളതൊക്കെ എന്നെക്കാള്‍ നന്നായി പത്രക്കാരും മാധ്യമങ്ങളും പറഞ്ഞിട്ടുണ്ട്..ഇനി എന്ത് പറയാന്‍ എന്നായിരുന്നു ആദ്യം.
ഒരു മനുഷ്യനോട് മുഖത്ത് നോക്കി ഇപ്പോഴും സംസാരിക്കാന്‍ പേടിയാണ്..അവര്‍ കണ്ടുകൊണ്ടിരുന്ന ദൃശ്യമാധ്യമങ്ങളിലോ പൊതിഞ്ഞെടുത്ത ന്യൂസ് പേപ്പര്‍ കഷണങ്ങളിലോ എന്റെ ചിരിക്കുന്ന മുഖമുണ്ടാകുമോ എന്ന പേടി.വിദ്യയല്ലേ എന്ന് ചോദിക്കുമോ എന്ന ഭയം.വെറും വിദ്യയല്ല..കള്ളി വിദ്യയല്ലെ എന്ന് വിരല് ചൂണ്ടുമോ എന്ന ഭയം.. അത്രമാത്രം ആഘോഷിക്കപ്പെട്ട് തീര്‍ന്ന ഒരു സ്പെസ്മിന്‍ ആകയാല്‍ ഈ ഭയത്തില്‍ അല്പം കഴമ്പുണ്ട് താനും..
ഈ ഭയം ശരീരത്തെ ആകമാനം വെന്തു നീറിയത് കൊണ്ടാകാം..പുറത്ത് കടക്കാന്‍ വലിയ ഭയപ്പാടായിരുന്നു. പക്ഷേ അതില്‍ നിന്നെല്ലാം പുറത്ത് കടക്കാന്‍ പോകുകയാണ്.നോക്കുന്ന നോട്ടങ്ങളെ പിന്തള്ളിക്കൊണ്ട് -പരിഹാസ ചിരികളെ ഇന്ന് ഈ നിമിഷം ഞാന്‍ അവ കണ്ടിട്ടേ ഇല്ല എന്ന് ഉറച്ച്.
ഇതിനിടയില്‍ ഏതോ ഒരിട്ടാവട്ടത്ത് കൊറേ ഏറെ മരുന്നുകളുടെ കൂടെയാണ് ജീവിതം.

മഹാരാജാസ് കോളജ് മുന്‍വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ വിദ്യ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ഗസ്റ്റ് അധ്യാപികയായി ജോലി ചെയ്തുവെന്നാണ് കേസ്. മഹാരാജാസ് കോളജിന്റെ പേരില്‍ നിര്‍മ്മിച്ച വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കരിന്തളം കോളജില്‍ വിദ്യ ജോലി ചെയ്തിരുന്നു. 278250 രൂപ ശമ്പള ഇനത്തില്‍ കൈപ്പറ്റുകയും ചെയ്തു. പിന്നീട് അട്ടപ്പാടി കോളജില്‍ ഇതേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് ശ്രമിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ചോദ്യം ചെയ്തതോടെയാണ് പിടിക്കപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top