പോലീസിന്റെ നാടകീയ നീക്കത്തില്‍ കുടുങ്ങി ഷര്‍മിളയും മാത്യൂസും; മണിപ്പാലില്‍ നിന്നും പ്രതികളെ ഇന്ന് ആലപ്പുഴ എത്തിക്കും

ആലപ്പുഴ കലവൂരിൽ സുഭദ്രയെ (63)യെ വീട്ടിലെത്തിച്ച് കൊന്നു കുഴിച്ചുമൂടിയ കേസിൽ പിടിയിലായ പ്രതികളെ ഇന്ന് കേരളത്തിലെത്തിക്കും. കൊലയ്ക്കു ശേഷം കടന്നുകളഞ്ഞ പ്രതികളായ മാത്യൂസിനെയും ഷര്‍മിളയെയും കര്‍ണാടക മണിപ്പാലില്‍ നിന്നുമാണ് പോലീസ് ഇന്നലെ പോലീസ് പിടികൂടിയത്. ഇന്ന് ഉച്ചയോടെ ആലപ്പുഴയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. കൊലയില്‍ മറ്റുള്ളവരുടെ പങ്കാളിത്തമുണ്ടോ? എന്തിന് കൊലപ്പെടുത്തി എന്നൊക്കെയാണ് പോലീസ് അന്വേഷിക്കുന്നത്.
തികച്ചും നാടകീയ നീക്കങ്ങളിലൂടെയാണ് മാത്യൂസിനെയും (നിധിന്‍ -35), ഷര്‍മിളയെയും (38) പോലീസ് വലയിലാക്കിയത്. ഉഡുപ്പിയില്‍ ഷര്‍മിളയുടെ ഫോണ്‍ ഓണായതായി പോലീസ് മനസിലാക്കിയിരുന്നു. ഇന്നലെ രാവിലെ മംഗളൂരുവില്‍ ശര്‍മിളയുടെ ഫോണ്‍ ഓണായി. ഉച്ചയ്ക്ക് മണിപ്പാലിലും ടവര്‍ ലൊക്കേഷന്‍ കാണിച്ചു. കര്‍ണാടകയില്‍ ഷര്‍മിളയുടെ പരിചയക്കാരുടെ ഫോണ്‍ നമ്പറുകള്‍ പോലീസ് ആദ്യമേ ശേഖരിച്ചിരുന്നു. ഒരു പരിചയക്കാരിയുടെ വീട്ടിലാണ് ഇവര്‍ ഉള്ളതെന്ന് മനസിലാക്കി അവരുടെ ഫോണില്‍ പോലീസ് വിളിച്ചു.
ഷര്‍മിളയും മാത്യൂസും കൊലക്കേസ് പ്രതികള്‍ ആണെന്നും ഇവരെ വീട്ടില്‍ തടഞ്ഞുവെക്കണമെന്നും ആവശ്യപ്പെട്ടു. സ്ത്രീ ആശുപത്രിയില്‍ ഉള്ള സമയത്താണ് പോലീസ് വിളിച്ചത്. ഇവര്‍ വീട്ടിലില്ലാത്തതിനാല്‍ പ്രതികള്‍ മടങ്ങിയിരുന്നു. ഇത് മനസിലാക്കി സ്ത്രീയെ വിളിച്ച് മകനോട് അവരെ വീട്ടിലേക്ക് തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ടു. മകന്‍ ഇവരെ വിളിച്ച് വരുത്തിയതോടെ പോലീസും വീട്ടിലെത്തി. തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
ഉഡുപ്പിയില്‍ സുഭദ്രയുടെ സ്വര്‍ണം പ്രതികള്‍ പണയപ്പെടുത്തിയപ്പോള്‍ തുക മാത്യൂസിന്റെ അക്കൗണ്ടിലേക്കു വന്നിരുന്നു. ഇതോടെയാണ് ഇവര്‍ ഉഡുപ്പിയില്‍ ഉണ്ടെന്ന വിവരം പോലീസ് മനസിലാക്കിയത്. അന്വേഷണം ഉഡുപ്പിയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു.
ഓഗസ്റ്റ് നാലിനാണ് സുഭ്രദയെ കാണാതായത്. പ്രതികളുടെ വീട്ടില്‍ ഇവര്‍ ഇടയ്ക്കുവന്നു താമസിക്കാറുണ്ടായിരുന്നു. ഏഴിനാണ് കൊല നടത്തിയത് എന്നാണ് പോലീസിന്റെ അനുമാനം. അതിക്രൂരമായ കൊലപാതകമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആഭരണങ്ങള്‍ കവരുന്നതിന് ആസൂത്രിതമായി കൊല നടത്തിയെന്നാണു പ്രാഥമിക നിഗമനം. അമ്മയെ കാണാനില്ലെന്ന മകന്റെ പരാതിയിലാണ് കൊച്ചി കടവന്ത്ര പോലീസ് കേസെടുത്തത്. തുടര്‍ന്നാണ് അന്വേഷണം ആലപ്പുഴ കലവൂരിലേക്ക് നീങ്ങിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here