സുഗന്ധഗിരി മരംമുറിയില്‍ കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും; ഗുരുതര വീഴ്ചയെന്ന് വനം വിജിലന്‍സ് കണ്ടെത്തല്‍

തിരുവനന്തപുരം : വയനാട് സുഗന്ധഗിരി വനം കൊള്ളയില്‍ വകുപ്പ്തല നടപടി തുടങ്ങി വനം വകുപ്പ്. കല്‍പ്പറ്റ റേഞ്ച് ഓഫിസര്‍ കെ.നീതുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഭരണവിഭാഗം എ.പി.സി.സി.എഫ്. പ്രമോദ്.ജി.കൃഷ്ണനാണ് നടപടി സ്വീകരിച്ച് ഉത്തരവിറക്കിയത്. ഡി.എഫ്.ഒ ഷജ്‌ന കരീമിനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. വനം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടിയുണ്ടാകും. കുറ്റക്കാരായ 18 ജീവനക്കാര്‍ക്കെതിരെ വനം വിജിലന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടപടിക്ക് ശുപാര്‍ശ ചെയതിരുന്നു. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സജ്ന.എ, ഫ്ലൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ സജീവന്‍.കെ., സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.കെ ചന്ദ്രന്‍, വീരാന്‍കുട്ടി, ഏഴ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആറ് വാച്ചര്‍മാര്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകും.
മരംമുറി അന്വേഷിച്ച വനം വിജിലന്‍സ് സംഘം ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ആദിവാസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായി നിന്ന 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങളാണ് അനധികൃതമായി മുറിച്ച് മാറ്റിയത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് 5 ഏക്കര്‍ വീതം പതിച്ചു നല്‍കിയ 1086 ഹെക്ടര്‍ ഭൂമിയിലാണ് വനംകൊള്ള നടന്നത്. ഭീമന്‍ മരങ്ങള്‍ വരെ മുറിച്ച് കടത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ വയനാട് മേഖലയിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കി രൂപീകരിച്ച പ്രത്യേക വനം വിജിലന്‍സ് സംഘം ഇന്നലെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മേഖലയിലെ വിജിലന്‍സിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അടക്കം അറിവോടെയാണ് മരംകൊള്ള നടന്നതെന്നാണ് കണ്ടെത്തല്‍. അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷവും ഫീല്‍ഡ് പരിശോധന നടത്തി യഥാസമയം നടപടികള്‍ സ്വീകരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here