ആളെ കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ; കുടുംബത്തിന് പത്ത് ലക്ഷം ഇന്ന് നല്‍കും; മകന് താത്കാലിക ജോലി; കണമലയിലെ പ്രതിഷേധം അവസാനിപ്പിച്ചു

പത്തനംതിട്ട : കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ കണമല ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധം പിന്‍വലിച്ചു. കളക്ടര്‍ എസ്.പ്രംകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം പിന്‍വലിച്ചത്. തുലാപ്പള്ളിയില്‍ ബിജുവിനെ ആക്രമിച്ച ഒറ്റയാനെ വെടിവച്ച് കൊല്ലണമെന്ന് ശുപാര്‍ശ ചെയ്യും.

ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി കൈമാറാനും യോഗം തീരുമാനിച്ചു. 50 ലക്ഷം നഷ്ടപരിഹാരമായി നല്‍കണമെന്ന് ശുപാര്‍ശ ചെയ്യും. സര്‍ക്കാരാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. കുടംബത്തിലെ ഒരാള്‍ക്ക് ജോലിയെന്നതാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ച മറ്റൊരു ആവശ്യം. മകന് താല്‍ക്കാലിക ജോലി വനം വകുപ്പില്‍ നല്‍കും. പിന്നീട് ഒഴിവ് വരുന്ന മുറയ്ക്ക് സ്ഥിര നിയമനത്തിന് പരിഗണിക്കുമെന്നും വനം വകുപ്പ് ഉറപ്പ് നല്‍കി.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സംബന്ധിച്ച് യോഗത്തില്‍ തര്‍ക്കമുണ്ടായി. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രതിഷേധക്കാരുടെ ആവശ്യമാണ് തര്‍ക്കത്തിന് കാരണമായത്. ഉദ്യോഗസ്ഥനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ഇതോടെയാണ് തര്‍ക്കത്തിന് പരിഹാരമായത്.

ഇന്ന് പുലര്‍ച്ചെയാണ് തുലാപ്പള്ളിയില്‍ ബിജു കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. കാട്ടാനയുടെ ശല്യമുണ്ടെന്ന് പലതവണ വനം വകുപ്പിനെ അറിയിച്ചതാണ്. എന്നാല്‍ ആ ഭാഗത്തേക്ക് വരാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറായില്ല. ഇത് അംഗീകരിക്കാനാവില്ലെന്ന് ആരോപിച്ചാണ് സത്രീകളും കുട്ടികളുമടക്കം കണമല ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് തടഞ്ഞു. ഇതോടെ പോലീസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top