പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതിയുമായി പോലീസിന്‍റെ തെളിവെടുപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍; പ്രതിയെ ആക്രമിക്കാനും ശ്രമം

കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ച് സ്വര്‍ണം കവര്‍ന്ന പ്രതിയുമായുള്ള തെളിവെടുപ്പില്‍ സംഘര്‍ഷം. പ്രതിയെ തടഞ്ഞു വയ്ക്കാനും ആക്രമിക്കാനും നാട്ടുകാര്‍ ശ്രമിച്ചു. പ്രതി സലീമിനെ കുട്ടിയുടെ വീട്ടില്‍ എത്തിച്ചതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.

ആന്ധ്രയില്‍ നിന്നും ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ മുഖം മൂടി അണിയിച്ചാണ് പോലീസ് തെളിവെടുപ്പിന് എത്തിച്ചത്. പ്രതിയെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം പോലീസിനെ വളഞ്ഞത്. പ്രതീക്ഷിച്ചതിലും അധികം പേര്‍ സ്ഥലത്ത് എത്തിയതാണ് പ്രശ്നമായത്. എന്തിനാണ് ഇയാളെ മുഖം മറച്ച് കൊണ്ടുവന്നതെന്നും ഈ നരാധമനെ വിട്ടുതരണമെന്നും പറഞ്ഞ ആള്‍ക്കൂട്ടം പ്രതിയെ ആക്രമിക്കാനും ശ്രമിച്ചു. വളരെ പ്രയാസപ്പെട്ടാണ് പോലീസ് ജനക്കൂട്ടത്തില്‍ നിന്നും പ്രതിയെ മാറ്റിയത്. വീട്ടിലും കുട്ടിയെ പീഡിപ്പിച്ച സ്ഥലത്തുമെല്ലാം എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും എന്നാണ് സൂചന.

കഴിഞ്ഞ 15നാണ് വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പുലര്‍ച്ചെ എത്തി പ്രതി വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതിൽ തുറന്ന് പുറത്തിറങ്ങി. ഇതുവഴിയാണ് പ്രതി വീട്ടിന് അകത്തെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പീഡനത്തിനും കവർച്ചയ്ക്കുശേഷം വീടിന് കുറച്ചകലെ ഉപേക്ഷിക്കുകയായിരുന്നു. അല്പം അകലെയുള്ള മറ്റൊരു വീട്ടിലെത്തിയ കുട്ടി വീട്ടുകാരെ വിളിച്ചുണർത്തി കാര്യം പറയുകയായിരുന്നു. അവരാണ് തിരച്ചിൽ നടത്തിയിരുന്ന നാട്ടുകാരെ വിവരം അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top