എഡിഎമ്മിന്റെ മരണത്തില്‍ പ്രശാന്തന്റെ മൊഴി രേഖപ്പെടുത്തി; മൊഴിയെടുപ്പ് ഇത് രണ്ടാം തവണ

കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ പെട്രോള്‍ പമ്പ് സംരംഭകന്‍ ടി.വി. പ്രശാന്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷനിലാണ് മൊഴി രേഖപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് പ്രശാന്തന്റെ മൊഴി രേഖപ്പെടുത്തുന്നത്.

ചാനല്‍ ക്യാമറകളെ കണ്ടപ്പോള്‍ തന്നെ പ്രശാന്തന്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറയുകയാണ് ഉണ്ടായത്. ഒരു പ്രതികരണവും ഉണ്ടായതുമില്ല. എന്നാല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഒളിവിലാണ് എന്നാണ് പോലീസിന്റെ പ്രതികരണം. ദിവ്യ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. വാദം കേള്‍ക്കാന്‍ വേണ്ടി വ്യാഴാഴ്ചയിലേക്ക് മാറ്റി.

Also Read: ദിവ്യയുടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി വ്യാ​ഴാ​ഴ്ച​ പരിഗണിക്കും; സംരക്ഷണം നല്‍കി പോലീസും

എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറും പ്രതിക്കൂട്ടിലാണ്. നവീന്‍ ബാബുവിന്റെ കുടുംബവും പത്തനംതിട്ട സിപിഎം നേതൃത്വവുമാണ് കളക്ടര്‍ക്ക് എതിരെ രംഗത്തുവന്നത്. നിരന്തര ബുദ്ധിമുട്ടുകള്‍ കളക്ടര്‍ എഡിഎമ്മിന് സൃഷ്ടിച്ചു എന്നാണ് കുടുംബം ആരോപിച്ചത്. റിലീവ് ചെയ്യാനുള്ള സമയം വൈകിപ്പിച്ചു. യാത്രയയപ്പ് വേണ്ടെന്നും പറഞ്ഞിട്ടും കളക്ടര്‍ നിര്‍ബന്ധപൂര്‍വ്വം യോഗത്തില്‍ പങ്കെടുപ്പിച്ചു എന്നൊക്കെയുള്ള ആരോപണങ്ങളാണ് കളക്ടര്‍ക്ക് എതിരെയുള്ളത്.

Also Read: പരാതിക്കാരൻ പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ല; എഡിഎം നവീൻ ബാബു കളവ് ചെയ്യില്ലെന്ന് ആരോഗ്യ മന്ത്രി

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടറുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയില്ല. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തുന്ന ലാന്‍ഡ് റവന്യു വിഭാഗം ജോയിന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്റെ ഭാഗം വ്യക്തമാക്കി എല്ലാ കാര്യങ്ങളും സത്യമായി പറഞ്ഞിട്ടുണ്ടെന്നും അതെല്ലാം സര്‍ക്കാര്‍ വെളിപ്പെടുത്തുമെന്നുമാണ് കളക്ടര്‍ പറഞ്ഞത്. ചടങ്ങിലെത്തിയത് തന്റെ ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന ദിവ്യയുടെ വാദം കളക്ടര്‍ തള്ളിയിരുന്നു.

Also Read: നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന് വെറും പറച്ചില്‍ മാത്രം; സിപിഎം സംരക്ഷണം ദിവ്യക്ക്; ചോദ്യം ചെയ്യാതെ പോലീസ്

ദിവ്യക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സിപിഎമ്മിന് എതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. ഇരയ്ക്കൊപ്പം എന്ന് പരസ്യപ്രസ്താവന നടത്തി ദിവ്യയെ സംരക്ഷിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം. തൃപ്തികരമായ ഉത്തരം ഈ കാര്യത്തില്‍ നല്‍കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട ജില്ലാ കമ്മറ്റി നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണ്. പക്ഷെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ദിവ്യയെ സംരക്ഷിക്കാന്‍ നീക്കം നടത്തുന്നു എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ അവഹേളിച്ച് സംസാരിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിനു ആദ്യം എന്‍ഒസി നല്‍കാതിരുന്ന എഡിഎം സ്ഥലംമാറ്റത്തിന് തൊട്ടുമുന്‍പ് എങ്ങനെയാണ് എന്‍ഒസി നല്‍കിയത് എന്ന് തനിക്കറിയാം എന്നാണ് ദിവ്യ പറഞ്ഞത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തും എന്നും പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. എഡിഎമ്മിന്റെ മരണം വലിയ വിവാദ കൊടുങ്കാറ്റ് ആണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ പ്രശ്നത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം ശമിപ്പിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top