‘നവീന്‍ പാവത്താനായിരുന്നു’; കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ വിങ്ങിപ്പൊട്ടി ദിവ്യ.എസ്.അയ്യര്‍

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വികാരഭരിതമായ രംഗങ്ങള്‍. വിതുമ്പിക്കരഞ്ഞാണ് മുന്‍ കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിച്ചത്. ‘നവീന്‍ ഒരു പാവത്താനായിരുന്നു. ഈ മരണം വിശ്വസിക്കാന്‍ കഴിയുന്നില്ലെ’ന്നും ദിവ്യ പ്രതികരിച്ചു.

“ഞങ്ങള്‍ ഒറ്റക്കുടുംബമായിരുന്നു. ഒരു വീട്ടില്‍ കഴിയുന്നത് പോലെയാണ് സംസാരിച്ചിരുന്നതും ഭക്ഷണം കഴിച്ചിരുന്നതും ജോലി ചെയ്തിരുന്നതും. ഞങ്ങളറിഞ്ഞ മനുഷ്യനെ കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു പാവത്താനാണ്. ഞങ്ങളുടെ കൂടെ നിര്‍ലോഭം പ്രവര്‍ത്തിച്ചയാളാണ്, ഒരു മനുഷ്യനെ പോലും കുത്തിനോവിക്കാനാവാത്ത ആരോടും മുഖം കറുപ്പിക്കാനാവാത്ത എപ്പോഴും ഒരു ചെറിയ മന്ദസ്മിതത്തോടെ മാത്രമായിരുന്നു നവീനെ കണ്ടിരുന്നത്. കാസര്‍കോട്ടേക്ക് ഡെപ്യൂട്ടി കളക്ടറായി പ്രൊമോഷന്‍ കിട്ടിയപ്പോള്‍ കലക്ടറേറ്റില്‍ വെച്ചാണ് അവസാനമായി നവീനെ കാണുന്നത്. നവീന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല”. – ദിവ്യ പറഞ്ഞു.

നവീന്‍ ബാബുവിന്റെ മരണവിവരം പുറത്തുവന്നപ്പോഴും വൈകാരികമായ കുറിപ്പ് ദിവ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വിശ്വസിക്കാനാകുന്നില്ല നവീനേ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ്. “എന്നും ഞങ്ങള്‍ക്ക് ഒരു ബലം ആയിരുന്നു തഹസീല്‍ദാര്‍ എന്ന നിലയില്‍ റാന്നിയില്‍ നവീന്റെ പ്രവര്‍ത്തനം. ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കര്‍മ്മനിരതനായി ഈ ചിത്രങ്ങളില്‍ എന്നപോലെ സൗമ്യനായി, നവീന്‍ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവര്‍ത്തകന്‍ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോര്‍ക്കുമ്പോള്‍…അമ്മ മരണപ്പെട്ടപ്പോള്‍ ഞാന്‍ നവീന്റെ വീട്ടില്‍ പോയിരുന്നു. എത്രമാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകന്‍ ആയിരുന്നു നവീന്‍ . അന്ന് ഞാന്‍ അത് തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല”. – ദിവ്യ കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top