‘മുഖ്യമന്ത്രിയുടെ ആർഎസ്എസ് വല്‍ക്കരണത്തിൻ്റെ തുടക്കം ഇവിടം മുതൽ…’ പിണറായി എങ്ങനെ ഇടതാകും എന്ന ചോദ്യമുയർത്തി കാന്തപുരം വിഭാഗം

മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സിപിഎമ്മിൻ്റെയും നയവ്യതിയാനങ്ങൾ ചൂണ്ടിക്കാട്ടി രൂക്ഷവിമർശനവുമായി കാന്തപുരം വിഭാഗം. ‘പിണറായി വിജയൻ ആരുടെ പിആർ ഏജൻസിയാണ്?’ എന്ന തലക്കെട്ടിൽ സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) മുഖപത്രമായ ‘രിസാല’യുടെ എഡിറ്റോറിയൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിൻ്റെയും ഇടത് അസ്ഥിത്വത്തെതന്നെ ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രി ഇടതുപക്ഷത്തെ തന്നെയാണോ പ്രതിനിധീകരിക്കുന്നത് എന്ന സംശയവും മുഖപത്രം ഉയർത്തുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയതും മലപ്പുറം പരാമർശവുമൊക്കെ ചൂണ്ടിക്കാട്ടിയാണ് കടുത്ത ഭാഷയിലാണ് രിസാലയുടെ കുറ്റപ്പെടുത്തൽ.

സിപിഎമ്മിൻ്റെയും മുഖ്യമന്ത്രിയുടെയും ഇടത് സ്വഭാവം തന്നെ നഷ്ടപ്പെട്ട് വലതുപക്ഷവല്‍ക്കരിക്കപ്പെട്ടു എന്നും എസ്എസ്എഫ് മുഖപത്രം ആരോപിക്കുന്നു. ലോക്​സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൻ്റെ കാരണം ന്യൂനപക്ഷപ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തിൽ സിപിഎം വീണുപോയി. മൃദ ഹിന്ദുത്വ ലൈൻ സ്വീകരിച്ച് ചോർന്ന വോട്ടുകൾ തിരിച്ചുപിടിക്കാമെന്ന മിഥ്യാധാരണയിലാണ് സമീപകകാലത്തെ നിലപാടുകൾ എന്ന സംശയവും എഡിറ്റോറിയൽ ഉയർന്നുന്നു.


എഡിജിപി എംആർ അജിത് കുമാറിനെതിരേ നടപടി സ്വീകരിക്കാത്തത് എന്തിന്റെ തെളിവാണെന്നും എഡിറ്റോറിയൽ ചോദ്യമുയർത്തുന്നു. എഡിജിപിയുടെ സന്ദർശനത്തെ നിസാരവൽക്കരിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത്. പിണറായി സർക്കാർ അധികാരമേറ്റതു മുതൽ നാളിതുവരെയുള്ള ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിലെല്ലാം ഹിന്ദുത്വ അജണ്ടയുണ്ടെന്ന സംശയവും മുഖപ്രസംഗങ്ങത്തിൽ ഉയർത്തുന്നുണ്ട്. രമൺ ശ്രീവാസ്തവയെ ഉപദേശകനായി നിയമിച്ചത് മുതലാണ് തുടക്കമെന്നും എസ്എസ്എഫ് മുഖപത്രം പറയുന്നു.malap


‘പിണറായി സർക്കാർ അധികാരമേറ്റതു മുതൽ നാളിതുവരെയുള്ള ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങളിലെല്ലാം ഈ അസ്വാഭാവികത ദർശിക്കാം. I want the dead bodies of Muslim bastards (എനിക്ക് തന്തയില്ലാ മുസ്ലിങ്ങളുടെ ശവശരീരം വേണം) എന്ന് ആക്രോശിച്ച രമൺ ശ്രീവാസ്തവയെ ഉപദേശകനായി വാഴിച്ചാണ് പിണറായി ആരംഭിക്കുന്നത് തന്നെ. ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത പൊലീസ് നയങ്ങൾ അവിടെ തുടങ്ങുകയായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിൽ അതിൻ്റെ ആവർത്തനം നമ്മൾ കണ്ടു.” – രിസാല എഡിറ്റോറിയൽ പറയുന്നു

മുഖ്യമന്ത്ര ഹിന്ദുവിന് നൽകിയ അഭിമുഖത്തിലെ മലപ്പുറം പരാമർശത്തിൽ സിപിഎമ്മിന് ഉത്തരമില്ല. അഭിമുഖം ബിജെപിക്ക് ഗുണകരമായി. മലപ്പുറത്തെ ക്രിമിനൽ തലസ്ഥാനമാക്കാനുള്ള ഹിന്ദുത്വവർഗീയ സംഘങ്ങളുടെ പദ്ധതി ഇടതുപക്ഷത്തിന്റെ ചെലവിൽ നടപ്പിലാക്കി. പോലീസിന്റെ മനോവീര്യം തകർക്കരുതെന്ന ക്യാപ്​സ്യൂളാണ് മുഖ്യമന്ത്രി ഉരുവിടുന്നത്. പോലീസ് ഭാഷ്യങ്ങളെ മുഴുവൻ വെള്ളം തൊടാതെ മുഖ്യമന്ത്രി നിരന്തരം ന്യായീകരിക്കുന്നു.മുഖ്യമന്ത്രി ഇടതുപക്ഷത്തെ തന്നെയാണോ പ്രതിനിധീകരിക്കുന്നത് എന്നതിൽ സംശയം തോന്നുന്നുവെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.


അധികാരത്തിൽ സിപിഎം ചെന്നുപതിച്ച അപചയത്തിൻ്റെ ആഴം അളക്കാൻ കഴിയാത്തതാണ്. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ സിപിഎമ്മിൻ്റെ പൊടി പോലും കണ്ടുപിടിക്കാൻ പറ്റില്ല. മുമ്പൊക്കെ ഉറച്ച നിലപാടുകൾ ആയിരുന്നു സിപിഎമ്മിന്റെ പ്രത്യേകത. ഇപ്പോൾ അതീവഗൗരവമുള്ള ഒരു വിഷയത്തിൽ രാഷ്ട്രീയ നിലപാടും പരിഹാരവും പ്രഖ്യാപിക്കാതെ മാളത്തിൽ ഒളിക്കുകയാണ് പാർട്ടി. ഇത് സിപിഎമ്മിന്റെ അവസാന ബസ് ആണെന്ന് കവർ പേജിൽ റിസാല തലക്കെട്ടും നൽകിയിട്ടുണ്ട് .ഇങ്ങനെ പോയാൽ സിപിഎമ്മിൻ്റെ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാൻ എന്ന മുന്നറിയിപ്പ് നൽകിയാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്.

എഡിറ്റോറിയലിന്റെ പൂർണരൂപം

പിണറായി വിജയൻ ആരുടെ പിആർ ഏജൻസിയാണ്?

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച വലതുപക്ഷ വ്യതിയാനത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സിപിഎം രൂപീകരിച്ചത് പ്രവർത്തനങ്ങൾ പൊതുവിലും മുഖ്യമന്ത്രിയുടെ നിലപാടുകൾ പരിശോധിക്കുമ്പോൾ പ്രത്യേകിച്ചും വലത്തോട്ട് ചെരിഞ്ഞ് ഇടത്തോട്ട് സഞ്ചരിക്കുന്നതായാണ് ബോധ്യപ്പെടുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണം ശരിയാംവിധം ഉൾക്കൊള്ളാതെ, ന്യൂനപക്ഷപ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തിൽ വീണുപോയ സിപിഎം, മൃദു ഹിന്ദുത്വ ലൈൻ സ്വീകരിച്ച് ചോർന്നുപോയ വോട്ടുകളെ തിരിച്ചുപിടിക്കാമെന്ന മിഥ്യാധാരണയിലാണെന്ന് തോന്നും വിധത്തിലാണ് അടുത്ത കാലത്ത് സ്വീകരിച്ച സമീപനങ്ങൾ.

കഴിഞ്ഞ വർഷം വിവിധയിടങ്ങളിൽ വച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെയും ആർഎസ്എസ് നേതാവ് റാം മാധവിനെയും ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ കണ്ടുവെന്നകാര്യം പോലീസ് സ്പെഷ്യൽ ബ്രാഞ്ച് തന്നെ റിപ്പോർട്ട് ചെയ്തിട്ടും ഇതിലെന്ത് അസ്വാഭാവികതയെന്ന് ചോദിച്ച് നിസാരവത്‌കരിക്കാനും നിർവീര്യമാക്കാനുമാണ് സിപിഎം ശ്രമിച്ചത്. നമ്മൾ പഠിച്ച, പരിചയിച്ച സിപിഎം ഇങ്ങനെയൊന്നുമായിരുന്നില്ല.

അതീവ ഗൗരവമുള്ള ഒരു വിഷയത്തിൽ രാഷ്ട്രീയ നിലപാടും പരിഹാരവും പ്രഖ്യാപിക്കാൻ കഴിയാതെ മാളത്തിലൊളിക്കുന്ന സിപിഎം അപൂർവ കാഴ്ചയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ തൃശൂരിലെ ബിജെപിയുടെ വിജയത്തിനു മുൻപും ശേഷവും എന്ന രീതിയിൽ വിഭജിക്കാൻ ഗൗരവതരമായ ഒട്ടേറെ കാരണ ങ്ങളുണ്ട്. അങ്ങനെയൊരു തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയമൊരുക്കാൻ പുരം കലക്കിയത് എഡിജിപിയാണെന്ന് ഭരണപക്ഷത്തുനിന്നുതന്നെ ശക്തമായ വിമർശനമുയർന്നിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് എന്തിന്റെ തെളിവായാണ് ഞങ്ങൾ മനസ്സിലാക്കേണ്ടത്? ഇതിന്റെയെല്ലാം തുടർച്ചയിലാണ് മലപ്പുറത്തെ ചൊല്ലിയുള്ള ഇപ്പോഴത്തെ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്.

ഒട്ടേറെ ദുരൂഹതകൾ അവശേഷിപ്പിക്കുന്ന ‘ദ ഹിന്ദു’ അഭിമുഖ വിവാദത്തിൽ ഉയർന്നു വരുന്ന ചോദ്യങ്ങൾക്കൊന്നും തൃപ്തികരമായ ഉത്തരം നൽകാൻ സിപിഎമ്മിന് സാധിക്കുന്നില്ല. വസ്തുതകൾ എന്തൊക്കെയായാലും ഗുണഭോക്താക്കൾക്ക് അവർ ഉദ്ദേശിച്ചത് ലഭിച്ചു കഴിഞ്ഞു. ബിജെപിക്ക് ഗുണകരമായ രീതിയിൽ അതെല്ലാം പ്രചരിക്കപ്പെട്ടു കഴിഞ്ഞു എന്നത് ഇതോടൊപ്പം ചേർത്തു മനസ്സിലാക്കേണ്ടതുണ്ട്. സംഘപരിവാറിന് സന്തോഷം പകരുന്ന സാഹചര്യം സൃഷ്ടിച്ചതിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാൻ കഴിയില്ല.

സെപ്റ്റംബർ 21ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ, ഇക്കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പിടികൂടിയ കള്ളക്കടത്ത്, സ്വർണത്തിന്റേയും ഹവാല പണമിടപാടുകളുടേയും കണക്കുകൾ വിശദീകരിക്കവെ മലപ്പുറം ജില്ലയെ മാത്രം പേരെടുത്ത് പറഞ്ഞതാണല്ലോ ഇതിന്റെയെല്ലാം ആരംഭം. മലപ്പുറത്തെ മാത്രം അവിടെ ഉദ്ധരിക്കുന്നതിന്റെ സാംഗത്യം എന്തായിരുന്നു? മലപ്പുറത്തെ മഴയത്തു നിർത്തുന്നതിൽ സിപിഎമ്മും പങ്കാളികളാകുന്നു എന്നാണോ അർഥമാക്കേണ്ടത്? പിണറായി ആഭ്യന്തരം കൈയാളുമ്പോഴാണ് 2019 ൽ 12,642 കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന മലപ്പുറം ജില്ല 2023 ആയപ്പോഴേക്കും 40,428 ലേക്ക് ക്രമാതീതമായി വളർന്നത്. അതിന്റെ യുക്തി വിശദീകരിക്കപ്പെട്ടിട്ടില്ല. ദുരൂഹത നിലനിൽക്കുകയും ചെയ്യുന്നു. മലപ്പുറം ജില്ലയെ രാജ്യത്തെ ക്രിമിനൽ തലസ്ഥാനമായി ചിത്രീകരിക്കാനുള്ള ഹിന്ദുത്വവർഗീയ സംഘങ്ങളുടെ പദ്ധതി ഇടതുപക്ഷത്തിന്റെ ചിലവിൽ നടപ്പിലാക്കപ്പെടുന്നു എന്നത് എത്ര വലിയ ദുരന്തമാണ്.

പിണറായി സർക്കാർ അധികാരമേറ്റതു മുതൽ നാളിതുവരെയുള്ള ആഭ്യന്തര വകുപ്പിന്റെ പ്രവർത്ത നങ്ങളിലെല്ലാം ഈ അസ്വാഭാവികത ദർശിക്കാം. I want the dead bodies of Muslim bastards (എനിക്ക് തന്തയില്ലാ മുസ്ലിങ്ങളുടെ ശവശരീരം വേണം) എന്ന് ആക്രോശിച്ച രമൺ ശ്രീവാസ്തവയെ ഉപദേശകനായി വാഴിച്ചാണ് പിണറായി ആരംഭിക്കുന്നത് തന്നെ. ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത പോലീസ് നയങ്ങൾ അവിടെ തുടങ്ങുകയായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിൽ അതിൻ്റെ ആവർത്തനം നമ്മൾ കണ്ടു. പൊലിസിന്റെ മനോവീര്യം തകർക്കരുത് എന്ന ക്യാപ്സൂൾ ഉരുവിട്ട് പൊലീസ് ഭാഷ്യങ്ങളെ മുഴുവൻ വെള്ളം തൊടാതെ നിരന്തരം ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തെ തന്നെയാണോ പ്രതിനിധീകരിക്കുന്നത് എന്ന സംശയം ഉയരുകയാണ്.

ഇലക്ഷനിൽ ജയിക്കുക എന്ന മിനിമം പരിപാടി മാത്രമാണോ സിപിഎമ്മിനുള്ളത്? വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദമടക്കമുള്ളവ നൽകുന്ന സൂചന പാർട്ടി അധികാര പങ്കാളിത്തത്തിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നല്ലേ? പ്രധാനമന്ത്രിപദം വരെ തിരസ്കരിച്ച പാർട്ടി, ഒടുവിൽ അധികാരാർത്തിയിൽ ചെന്നു പതിച്ച അപചയത്തിന്റെ ആഴം അളക്കാൻ കഴിയാത്തതാണ്. പാർലമെന്ററി പ്രാതിനിധ്യത്തിൽ പിറകിൽ നിൽക്കുമ്പോഴും ഇടതുപക്ഷത്തിന് അർഹിക്കുന്നതിലും അധികം പ്രാധാന്യം ലഭിച്ചിരുന്നത് നയങ്ങളിലെ കരുത്തുകൊണ്ടും ഉറച്ച മതനിരപേക്ഷ നിലപാടു കൊണ്ടുമായിരുന്നു. അതെല്ലാം പണയം വെച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താല്‍കാലിക ലാഭത്തിനു പിറകെ പോയാൽ പരസ്യത്തിൽ പറയുന്നതുപോലെ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top