ഈശ്വരപ്പയുടെ വിമത നീക്കത്തില്‍ ഉലഞ്ഞ് ബിജെപി; മകന് ഹാവേരി നല്‍കിയില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന് ഭീഷണി; കര്‍ണാടകയില്‍ തിരിച്ചടി ഭയന്ന് ദേശീയ നേതൃത്വം

ബംഗളൂരു: ബിജെപിക്ക് എന്നും വളക്കൂറുള്ള മണ്ണാണ് കര്‍ണാടകയുടേത്. അധികാരം ആസ്വദിക്കുന്നവരും അതിന്റെ ലഹരി നുണയുന്നവരുമാണ് ഇവിടുത്തെ മിക്ക ബിജെപി നേതാക്കളും. ഈ ശീലം തന്നെയാണ് ഇവരെ തമ്മിലടിപ്പിക്കുന്നതും ബിജെപിയെ അധികാര നഷ്ടത്തിലേക്ക് നയിക്കുന്നതും. കര്‍ണാടക ബിജെപിയിലെ അതികായരായ മൂന്ന് നേതാക്കളാണ് ബി.എസ്.യെഡിയൂരപ്പ, ജഗദീഷ് ഷെട്ടര്‍, കെ.എസ്.ഈശ്വരപ്പ എന്നിവര്‍. ആദ്യത്തെ രണ്ട് നേതാക്കളും പാര്‍ട്ടി വിട്ടുപോയി ആകാവുന്നത്ര നഷ്ടമുണ്ടാക്കിയ ശേഷം ബിജെപിയിലേക്ക് തന്നെ തിരിച്ചെത്തിയിട്ടുണ്ട്. ഇക്കുറി ഊഴം മൂന്നാമനായ ഈശ്വരപ്പയുടേതാണ്. ശക്തമായ വിമത ഭീഷണിയുയര്‍ത്തുന്ന ഈശ്വരപ്പയുടെ നീക്കങ്ങള്‍ കര്‍ണാടകയിലെ സാധ്യതകള്‍ക്ക് തിരിച്ചടിയാകുമോ എന്നാണ് ബിജെപി ദേശീയ നേതൃത്വം ഭയക്കുന്നത്.

ഹാവേരി ലോക്സഭാ സീറ്റില്‍ മകന്‍ കെ.ഇ.കാന്തേഷിനെ സ്ഥാനാർത്ഥിയാക്കാത്തതാണ് പാര്‍ട്ടിയുടെ മുതിര്‍ന്നനേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ഈശ്വരപ്പയെ ചൊടിപ്പിച്ചത്. യെഡിയൂരപ്പയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വിജയേന്ദ്രയും ചേര്‍ന്ന് തന്നെ ഒതുക്കുകയാണ് എന്ന ആരോപണമാണ് ഈശ്വരപ്പ ഉയര്‍ത്തുന്നത്. യെഡിയൂരപ്പയുടെ മകന്‍ രാഘവേന്ദ്രയാണ് ശിവമോഗയിലെ പാര്‍ട്ടി സ്ഥാനാർത്ഥി. ഹാവേരി സീറ്റ് തന്റെ മകന് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി ശിവമോഗയില്‍ മത്സരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.

കര്‍ണാടക ബിജെപിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ് ഈശ്വരപ്പയുടെ നീക്കങ്ങള്‍ക്കും പിന്നില്‍. യെഡിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍. മറ്റൊരു മകന്‍ രാഘവേന്ദ്രയ്ക്ക് ശിവമോഗയില്‍ വീണ്ടും ടിക്കറ്റ് നല്‍കുകയും ചെയ്തു. ഇത് ഈശ്വരപ്പയെ മാത്രമല്ല സംസ്ഥാനത്തെ പല മുതിര്‍ന്ന ബിജെപി നേതാക്കളെയും അസ്വസ്ഥമാക്കിയിട്ടുണ്ട്. പക്ഷെ കലാപക്കൊടിയുയര്‍ത്തിയത് ഈശ്വരപ്പ മാത്രവും. ഈ മുതിര്‍ന്ന നേതാവിന്റെ നീക്കങ്ങളെ ഉള്ളുകൊണ്ട് പല നേതാക്കളും പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടി നേതൃത്വത്തെ അലട്ടുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ജഗദീഷ് ഷെട്ടര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപിക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയത്. സിറ്റിംഗ് സീറ്റായ ഹുബ്ബള്ളി ധാർവാഡ് മണ്ഡലത്തിൽ ഷെട്ടർ തോറ്റെങ്കിലും കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്ത് വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ ഷെട്ടറിന്റെ നീക്കങ്ങള്‍ക്ക്‌ കഴിഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാര നഷ്ടവും വന്നു. കോണ്‍ഗ്രസ് മുക്തഭാരതം സ്വപ്നം കണ്ട പാര്‍ട്ടിക്ക് സ്വന്തം കൈക്കുള്ളിലിരുന്ന കര്‍ണാടക കോണ്‍ഗ്രസ് സ്വന്തമാക്കുന്നത് കാണേണ്ടി വന്നു.

പാര്‍ട്ടിയിലേക്ക് തിരിച്ചുവന്ന ഷെട്ടര്‍ ഇക്കുറി ബെലഗാവിയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുകയാണ്. പരമാവധി ലോക്സഭാ സീറ്റുകള്‍ നേടുകയാണ്‌ ബിജെപി ലക്ഷ്യം. അതിനിടയിലാണ് ഈശ്വരപ്പയെ പോലുള്ള നേതാവ് നല്‍കുന്ന തിരിച്ചടി. കര്‍ണാടകയിലെ നിലവിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധാരാമയ്യയെപ്പോലെ കുറുബ സമുദായത്തിൽ നിന്നുള്ള ശക്തനായ നേതാവാണ്‌ ഈശ്വരപ്പ. പിന്നോക്ക വോട്ട് ബാങ്കുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നേതാവ് കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെയാണ് ദ്രുതഗതിയില്‍ ഈശ്വരപ്പയുമായി ചര്‍ച്ച നടത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top