രാമന്‍ മാംസാഹാരം കഴിച്ചിരുന്നെന്ന് കാര്‍ത്തി ചിദംബരം; നയന്‍താര ചിത്രത്തില്‍ പ്രതികരണം

ചെന്നൈ: നയന്‍താര പ്രധാന വേഷത്തിലെത്തിയ ചിത്രം ‘അന്നപൂരണി’യുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരം. രാമന്‍ മാംസാഹാരം കഴിച്ചിരുന്നതായും, രാമായണത്തിലെ അതുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ്‌ ചെയ്തുമായിരുന്നു പ്രതികരണം. ‘ഇഷ്ടഭക്ഷണം തിരഞ്ഞെടുക്കുന്നതില്‍ അസ്വസ്ഥരാകുന്നവര്‍ക്ക് പോസ്റ്റ്‌ സമര്‍പ്പിക്കുന്നു’ എന്ന് അടിക്കുറിപ്പും നല്‍കി.

ഭഗവാൻ ശ്രീരാമനും മാംസാഹാരിയാണെന്ന് പറഞ്ഞ് ഫർഹാൻ എന്ന കഥാപാത്രം, ചിത്രത്തില്‍ നായികയെ മാംസം കഴിക്കാൻ പ്രേരിപ്പിക്കുന്നു എന്നടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. ചിത്രം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന് മുന്‍ ശിവസേന നേതാവും ഹിന്ദുത്വ പ്രവര്‍ത്തകനുമായ രമേശ്‌ സോളങ്കി നല്‍കിയ പരാതിയില്‍, ജനുവരി 8ന് മുംബൈ പോലിസ് കേസെടുത്തു.

ചിത്രത്തിലെ അഭിനേതാക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നെറ്റ്ഫ്ലിക്സ് അധികൃതര്‍ക്കുമെതിരെയാണ് പരാതി. ഇതേത്തുടര്‍ന്ന് ചിത്രം നെറ്റ്ഫ്ലിക്സ് പിന്‍വലിച്ചു. വിവാദരംഗങ്ങള്‍ നീക്കം ചെയ്യുമെന്ന് നിര്‍മ്മാതാവ് സീ സ്റ്റുഡിയോസ് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തിയതില്‍ മാപ്പ് പറഞ്ഞു.

ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജ് എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. പാചകവിദഗ്ധയാകുകയാണ് ആഗ്രഹം. എന്നാല്‍ സസ്യേതര വിഭവങ്ങള്‍ പാചകം ചെയ്യാന്‍ അന്നപൂരണി പ്രയാസപ്പെടുന്നു. സുഹൃത്തായ ഫര്‍ഹാന്‍ നല്‍കിയ പ്രോത്സാഹനം കൊണ്ടാണ് സസ്യേതര വിഭവങ്ങള്‍ ഉണ്ടാക്കാനും അതുവഴി ആഗ്രഹിച്ച നേട്ടത്തിലേക്ക് എത്താന്‍ അന്നപൂരണിക്ക് കഴിഞ്ഞത്.

നിലേഷ് കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘അന്നപൂരണി’. സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്‍റ് ആര്‍ട്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഡിസംബര്‍ 1ന് തീയറ്ററുകളില്‍ ഇറങ്ങിയ ചിത്രം, ഡിസംബര്‍ 29നാണ് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ ചിത്രത്തിന് കഴിഞ്ഞില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top