മോക് പോളില്‍ ബിജെപിക്ക് കൂടുതല്‍ വോട്ട് ലഭിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം; അധികമായി പുറത്തുവന്ന വിവിപാറ്റ് സ്ലിപ് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഡല്‍ഹി : മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ലഭിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. വോട്ടീങ് മെഷീന്റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഒളിക്കാനില്ല. കാസര്‍കോട് മണ്ഡലത്തിലെ മോക് പോളില്‍ നടന്നത് സാങ്കേതിക തകരാര്‍ മാത്രമാണ്. അത് അവസാന റൗണ്ടില്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. വിവിപാറ്റ് സ്ലിപ്പ് അധികമായി പുറത്തുവന്നതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. ജില്ലാകളക്ടറും റിട്ടേണിങ്ങ് ഓഫീസറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കാസര്‍കോട് ബിജെപിക്ക് മോക് പോളില്‍ പോള്‍ ചെയ്യാത്ത വോട്ട് ലഭിച്ചെന്ന വിവരം ഇന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന വിവി പാറ്റ് രസീതുകള്‍ മുഴുവന്‍ എണ്ണണം എന്നാവശ്യപ്പെട്ടുളള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനുള്ള മറുപടിയിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

മോക് പോളിന്റെ ഭാഗമായി 190 വോട്ടിങ്ങ് മെഷീനുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നാല് വോട്ടിങ്ങ് മെഷീനുകളിലാണ് ബിജെപിക്ക് അധിക വോട്ട് രേഖപ്പെടുത്തിയത്. ഇതിനെതിരെ യുഡിഎഫും,എല്‍ഡിഎഫും വരാണാധികാരിക്ക് പരാതി നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top