പോളിങ് കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് വേണുഗോപാല്‍; ആരോടാണ് വോട്ടര്‍മാരുടെ വിമുഖത എന്ന് 23ന് വ്യക്തമാകും

വയനാട്ടില്‍ പോളിങ് ശതമാനം കുറഞ്ഞത് പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഭൂരിപക്ഷത്തില്‍ അവകാശവാദം ഉന്നയിക്കുന്നില്ല. ഏത് പാര്‍ട്ടിയുടെ വോട്ടാണ് കുറഞ്ഞത് എന്ന് 23ന് മനസിലാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
“വയനാട് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പരമാവധി വോട്ടുകള്‍ പോള്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഏതു പാര്‍ട്ടിക്കാര്‍ക്കാണ് വോട്ടുചെയ്യാന്‍ വിമുഖത വന്നത് എന്ന് തിരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാകും.” വേണുഗോപാല്‍ പറഞ്ഞു.
വയനാട് ലോക് സഭാ മണ്ഡലത്തില്‍ പോളിങ് കുറഞ്ഞതില്‍ യുഡിഎഫ് ആശങ്കയിലാണ്. പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്നതിലാണ് ആശങ്ക. വയനാട് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം കുറവാണ്. 64.72 ശതമാനമാണ് വയനാട്ടിലെ പോളിങ്. കഴിഞ്ഞ തവണ 72.92 ശതമാനമായിരുന്നു. ഇതില്‍ നിന്നും 8.2 ശതമാനം കുറഞ്ഞതാണ് ആശങ്ക ഉയര്‍ത്തിയത്.
അഞ്ച് ലക്ഷം ഭൂരിപക്ഷം വേണം എന്ന ലക്ഷ്യമിട്ടാണ് യുഡിഎഫ് പ്രവര്‍ത്തനം തുടങ്ങിയത്. യുഡിഎഫ് വോട്ടര്‍മാരെ ബൂത്തില്‍ എത്തിച്ചതായാണ് നേതാക്കള്‍ നല്‍കുന്ന വിവരം. ഇത് വിലയിരുത്തിയാണ് പോളിങ് കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന അഭിപ്രായം വേണുഗോപാല്‍ പങ്കുവെച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here