പിണറായി സര്‍ക്കാര്‍ അവകാശങ്ങള്‍ നിഷേധിക്കുന്നതായി താമരശ്ശേരി രൂപത; നാടിനെ മദ്യത്തില്‍ മുക്കികൊല്ലുന്നുവെന്ന് കെസിബിസി; കത്തോലിക്കര്‍ കലിപ്പില്‍

പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപതയുടെ ഇടയലേഖനം. ക്രൈസ്തവ സമുദായത്തിന്റെ അവകാശങ്ങളും കര്‍ഷകരുടെ ആനുകൂല്യങ്ങളും നിഷേധിക്കുന്നതായി ലേഖനത്തില്‍ ആരോപിക്കുന്നു. ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നില്ലെന്നും ഇന്ന് രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിലിന്റെ ഇടയലേഖനത്തിലുണ്ട്.

ന്യൂനപക്ഷ സ്‌കോളര്‍പ്പില്‍ 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നതിന് എതിരായ ഹൈക്കോടതി വിധി നടപ്പാക്കാതെ, നികുതിപ്പണം എടുത്ത് സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചിരിക്കയാണ്. ക്രൈസ്തവ സമുദായത്തോടുള്ള കടുത്ത അനീതിയാണിത്. ജെബി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ സര്‍ക്കാര്‍ ഉരുണ്ട് കളിക്കയാണെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നുണ്ട്.

കാര്‍ഷിക മേഖലയില്‍ സര്‍ക്കാരിന്റെ ഗുണപരമായ ഇടപെടല്‍ ഉണ്ടാവുന്നില്ല. കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില കിട്ടാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവുന്നില്ല. വന്യജീവികള്‍ ദിനംപ്രതി ജനങ്ങളെ കൊന്നൊടുക്കുകയാണ്. സര്‍ക്കാര്‍ വെറും കാഴ്ചക്കാരായി നില്‍ക്കയാണ്. ക്രൈസ്തവ സമുദായത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനായി ഏപ്രില്‍ അഞ്ചിന് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മുതലക്കുളം മൈതാനത്ത് അവകാശ പ്രഖ്യാപനം നടത്തുന്നുണ്ടെന്നും ബിഷപ്പിന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരിനെ വിമര്‍ശിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതിയും (കെസിബിസി ) സര്‍ക്കുലര്‍ പുറത്തിറക്കി. തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ക്ക് മദ്യ വില്‍പ്പന വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ്. ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങളേയും കെസിബിസി വിമര്‍ശിക്കുന്നുണ്ട്. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലറില്‍ പറയുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top