കര്‍ട്ടന് 96 ലക്ഷം; അടുക്കളക്ക് 39 ലക്ഷം; മിനി ബാറിന് 4.80 ലക്ഷം; ഔദ്യോഗിക വസതിക്ക് കേജ്‌രിവാൾ പൊടിച്ചത് 33 കോടി എന്ന് സിഎജി റിപ്പോര്‍ട്ട്

ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാൾ പൊടിച്ചത് 33 കോടി എന്ന് സിഎജി റിപ്പോര്‍ട്ട്. ആവശ്യമാകുന്നതിലും മൂന്നിരട്ടിയാണ് അറ്റകുറ്റപ്പണികള്‍ക്ക് ചിലവഴിച്ചത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാർബിളിന് 20 ലക്ഷം രൂപ എന്ന് എസ്റ്റിമേറ്റ് ഇട്ടെങ്കിലും ഇത് 66.89 ലക്ഷം രൂപയിലെത്തി. ഫ്ലോർ ടൈലുകൾക്ക് 5.5 ലക്ഷമാണ് ബജറ്റ് എങ്കിലും അത് 14 ലക്ഷം രൂപയായി ഉയർന്നു. 7.91 കോടിയുടെ എസ്റ്റിമേറ്റിൽ നിന്ന് പിന്നീട് അത് 8.62 കോടിയായും 2022ൽ പൂർത്തിയാക്കിയപ്പോൾ 33.66 കോടി രൂപയുമായി ഉയര്‍ന്നു. ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ് ഈ വിവരം പുറത്തുവിട്ടത്.
അന്നത്തെ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഗിരീഷ് ചന്ദ്ര മുർമുവാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിർമ്മാണവുമായി ബന്ധപ്പെട്ട പിഡബ്ല്യുഡിയുടെ ക്രമക്കേടുകളെക്കുറിച്ചും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഡൽഹി തിരഞ്ഞെടുപ്പ് റാലിയില്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി എഎപിയുടെ അഴിമതിയുടെ പ്രതീകമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയെ ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആയാണ് എഎപി ഈ വിഷയത്തെ വിശേഷിപ്പിച്ചത്.
സെപ്റ്റംബറിൽ സിബിഐ കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവും ബിജെപി എംഎൽഎയുമായ വിജേന്ദർ ഗുപ്ത നൽകിയ പരാതിയെത്തുടർന്ന് ഡിസംബർ 6ന് ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്‌സേനയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിൽ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കേജ്‌രിവാൾ ജാമ്യത്തിൽ പുറത്തിറങ്ങി എങ്കിലും ആഴ്ചകൾക്ക് ശേഷം മാർച്ച് 21ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബർ 17 ന് ഡൽഹി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഒക്ടോബറിലാണ് ഔദ്യോഗിക വസതി ഒഴിഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here