ടിപി കേസ് ശിക്ഷായിളവില്‍ അടിയന്തര പ്രമേയം വേണ്ടെന്ന് സ്പീക്കര്‍; സര്‍ക്കാരിന് ഭയമെന്ന് പ്രതിപക്ഷ നേതാവ്; അടിച്ച് പിരിഞ്ഞ് സഭ

ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുളള സര്‍ക്കാര്‍ നീക്കം നിയമസഭയില്‍ ഉന്നയിക്കാനുളള പ്രതിപക്ഷ നീക്കം തടഞ്ഞ് സ്പീക്കര്‍. ടിപി ചന്ദ്രശേഖരന്റെ ഭാര്യയായ കെകെ രമയാണ് ശിക്ഷായിളവ് നല്‍കാനുളള നീക്കം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഈ നോട്ടീസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിലപാടെടുത്തു. ടിപിക്കേസ് പ്രതികളെ വിട്ടയക്കാന്‍ ശ്രമം നടക്കുന്നു എന്ന് ആക്ഷേപിച്ചാണ് നോട്ടീസ്, അങ്ങനെ ഒരു നീക്കം ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ നോട്ടീസ് തള്ളുകയാണെന്നും രമയ്ക്ക് വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

എന്നാല്‍ സ്പീക്കറുടെ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാര്‍ പറയേണ്ട കാര്യം സ്പീക്കര്‍ പറഞ്ഞതില്‍ അനൗചിത്യമുണ്ട്. ഇളവ് നല്‍കാനുള്ള നീക്കത്തിന് തെളിവായി കത്ത് പുറത്ത് വന്നിട്ടുണ്ട്. മറുപടി പറയാന്‍ സര്‍ക്കാരിന് ഭയമാണെന്നും സതീശന്‍ പറഞ്ഞു.

എന്നാല്‍ സതീശന്റെ പ്രസംഗത്തിനിടയില്‍ തന്നെ സ്പീക്കര്‍ ഇടപെട്ടു. ഇനിയും ഈ വിഷയം സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്ലക്കാര്‍ഡുകളുമായി സ്പീക്കറുടെ ചെയറിന് മുന്നിലായിരുന്നു പ്രതിഷേധം. പ്രതിഷേധം കനത്തതോടെ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top