അതിതീവ്ര തിരമാലകള്‍ക്ക് സാധ്യത; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട് തുടരുന്നു; തെക്കന്‍ തമിഴ്നാട് തീരത്തും കടലാക്രമണ മുന്നറിയിപ്പ്; തീരദേശത്തെ വലച്ച് കള്ളക്കടല്‍ പ്രതിഭാസം

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരള തീരത്തിന് പുറമേ, കന്യാകുമാരി, തൂത്തുക്കുടി, തെക്കന്‍ തമിഴ്നാട് എന്നീ മേഖലകളിലാണ് ഇന്ന് അര്‍ദ്ധരാത്രി വരെ അതീവ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ തീരത്തേക്ക് അടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

കള്ളക്കടല്‍ പ്രതിഭാസം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തെ വലച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രി പല തീരദേശ മേഖലകളിലും രൂക്ഷമായ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് കടലാക്രമണം ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ കേരളത്തിന് പുറമേ വടക്കന്‍ കേരളത്തിലും തീവ്ര കടലാക്രമണം ഉണ്ടാകാന്‍ സാധ്യത ഉണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം, മുതലായവ കെട്ടിയിട്ട് സൂക്ഷിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളെയാണ് കള്ളക്കടല്‍ പ്രതിഭാസം എന്ന് വിളിക്കുന്നത്. സമുദ്രത്തില്‍ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്ത് തിരകളുണ്ടാക്കും. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയര്‍ന്നുപൊങ്ങും. അതിനാലാണ് ഇതിനെ കള്ളക്കടല്‍ എന്ന് വിളിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top