‘കേരളം ഗ്യാങ്സ്റ്റർ സ്റ്റേറ്റ്’; പ്രതിഷേധിക്കുന്നവരുടെ തലയില്‍ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നതാണോ നവകേരള സദസ്: വി.ഡി സതീശൻ

കൊച്ചി: പ്രതിഷേധിക്കുന്നവരുടെ തലയില്‍ ചെടിച്ചട്ടി കൊണ്ട് അടിക്കുന്നതാണോ നവകേരള സദസ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച കണ്ണൂരില്‍ നടത്തിയത് രാഷ്ട്രീയപ്രവര്‍ത്തനമല്ല, ഗുണ്ടായിസവും ക്രിമിനല്‍വത്ക്കരണവുമാണെന്ന് നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

“കേട്ടുകേള്‍വിയില്ലാത്ത ക്രൂരമായ മര്‍ദ്ദനമാണ് കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അഴിച്ചുവിട്ടത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന ക്രിമിനലുകളായ പോലീസുകാര്‍ വയര്‍ലെസ് സെറ്റ് ഉപയോഗിച്ച് വരെ സമരക്കാരെ മര്‍ദ്ദിച്ചു. പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവരെ ചെടിച്ചട്ടിയും ഹെല്‍മറ്റും ഉപയോഗിച്ച് ആക്രമിച്ചു,” എന്നും വി ഡി സതീശന്‍ പറവൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗുണ്ടകളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസാണെന്നും പിണറായി ഭരണത്തില്‍ കേരളം ഗ്യാങ്സ്റ്റര്‍ സ്റ്റേറ്റായി മാറിയെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. വഴിയില്‍ നിന്ന് കരിങ്കൊടി കാട്ടി പ്രതിഷേധിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ യുഡിഎഫ് നേതാക്കാള്‍ പിണറായിയെ കരിങ്കൊടി കാണിക്കുമെന്നും മര്‍ദ്ദിച്ചും തല്ലിയും ഒതുക്കാമെന്നാണ് കരുതുന്നതെങ്കില്‍ നോക്കാമെന്നും വി ഡി സതീശന്‍ അറിയിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിങ്കൊടി കാട്ടിയിട്ടുള്ള പ്രസ്ഥാനമാണ് സിപിഎം അധികാരത്തിന്റെ ലഹരിയില്‍ അത് മറന്നു പോയി. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ കൊല്ലാന്‍ ആളെ വിടുന്ന പണി മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന് കാണിക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു

Logo
X
Top