ചരിത്രത്തിലാദ്യമായി ജീവനക്കാരുടെ ശമ്പളം മുടങ്ങി; പെൻ‌ഷനും വൈകി; സാമ്പത്തിക പ്രതിസന്ധിയില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചരിത്രത്തിലാദ്യമായി കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. അക്കൗണ്ടിൽ ശമ്പളം എത്തിയിട്ടുണ്ടെന്നു കാണിച്ചെങ്കിലും ഈ തുക ബാങ്കിലേക്കു കൈമാറാനോ പണമായി പിൻവലിക്കാനോ കഴിഞ്ഞില്ല. ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണം ഇല്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി ശമ്പള അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചു.

ഇന്ന് ശമ്പളം വിതരണം ചെയ്യാൻ കഴിയുമോഎന്നതിന് വ്യക്തമായ ഉത്തരവും അധികൃതര്‍ നല്‍കിയില്ല. സാങ്കേതികതടസ്സം കാരണമാണു ശമ്പളം അക്കൗണ്ടിൽ എത്താത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം.

5 ലക്ഷം പെൻഷൻകാരിൽ ബാങ്കു വഴി പെൻഷൻ വാങ്ങുന്ന ഒന്നേകാൽ ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്കും ഇന്നലെ രാവിലെ പണമെത്തിക്കാൻ കഴിഞ്ഞില്ല. വൈകിട്ട് 5നാണ് ഇതിനുള്ള പണം കൈമാറിയത്. ഇവർ‌ക്ക് ഇന്നു പെൻഷൻ കൈപ്പറ്റാം. എന്നാൽ, ട്രഷറിയിൽനിന്നു നേരിട്ടു പെൻഷൻ കൈപ്പറ്റുന്നവർക്കു തടസ്സം നേരിട്ടിട്ടില്ല. ആകെയുള്ള അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ സെക്രട്ടേറിയറ്റ്, റവന്യു, പൊലീസ്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ഒരു ലക്ഷത്തോളം ജീവനക്കാർക്കാണ് ആദ്യ ദിവസം ശമ്പളം നൽകുന്നത്.

ആദ്യം ട്രഷറിയിലെ ഇടിഎസ്ബി (എംപ്ലോയീ ട്രഷറി സേവിങ്‌സ് ബാങ്ക്) അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണം അവിടെനിന്ന് ബാങ്കിലേക്കു പോകുകയാണ് ചെയ്യുന്നത്. എന്നാൽ, ഇന്നലെ ഇടിഎസ്ബിയിലേക്ക് എത്തിയതായി കാണിച്ച പണം ബാങ്കിലേക്കു പോയില്ല. ജീവനക്കാർ ഇടിഎസ്ബിയിൽ നിന്ന് ഓൺലൈനായി പണം ബാങ്കിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും അക്കൗണ്ട് മരവിപ്പിച്ച നിലയിലായിരുന്നു. ശമ്പളം നൽകിയെന്നു വരുത്താനാണ് സർക്കാർ ഈ വളഞ്ഞ വഴി സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top