കടമെടുപ്പ് പരിധിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി; ചര്‍ച്ചയില്‍ കാര്യമില്ലെന്ന് കേരളം

ഡല്‍ഹി: കേരളത്തിന്‍റെ കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. മാർച്ച് ആറിനും ഏഴിനുമാകും വാദം. കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ അടിയന്തരമായി വാദം കേള്‍ക്കാന്‍ കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ്‌ കേരളം സ്വീകരിച്ചത്.

അതേസമയം കേരളത്തിന് 13,600 കോടി രൂപ വായ്പ കൂടി അനുവദിക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ ഹർജി പിൻവലിക്കില്ലെന്നും കേരളത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നത് എന്ന നിലപാടിലാണ് കേരള സർക്കാർ. വിഷയത്തിൽ ചർച്ചയ്ക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

കേരളം ഉന്നയിക്കുന്നത് മുഴുവൻ ശരിയല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ചർച്ചകൾ തുടർന്നുകൂടെയെന്ന് ജസ്റ്റിസ് കെ.വി വിശ്വനാഥൻ ചോദിച്ചപ്പോള്‍ ചർച്ചയ്ക്ക് ഇനി കാര്യമില്ലെന്നും അടിയന്തര ആവശ്യം കണക്കിലെടുക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. ഇരുപക്ഷത്തുനിന്നും രാഷ്ട്രീയമല്ല ഗൗരവകരമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കടമെടുപ്പ് പരിധിയിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം കേന്ദ്രവും കേരളവും ചര്‍ച്ച നടത്തിയിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതിൽ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചർച്ചയിൽ പങ്കെടുത്തതിൽ നിന്നും വ്യക്തമായത്. കേരളം സുപ്രീം കോടതിയിൽ കേസ് നൽകിയത് ചർച്ചയിൽ കേന്ദ്ര ഉദ്യോഗസ്ഥർ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top