മുതലപ്പൊഴി അപകടങ്ങളിൽ ശാസ്ത്രീയ പരിഹാരമില്ല; പ്രതിഷേധം, ഞായറാഴ്ച പദയാത്ര

തിരുവനന്തപുരം: മുതലപ്പൊഴി അപകടങ്ങളിൽ ശാസ്ത്രീയ പരിഹാരം വൈകുന്നതിൽ പ്രതിഷേധിച്ച്‌ കേരളാ ലത്തീൻ കാത്തലിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ ഞായറാഴ്ച പദയാത്ര നടത്തും. അശാസ്ത്രീയ പുലിമുട്ട് നിർമാണത്തെ തുടർന്ന് 125ലധികം അപകടങ്ങളാണ് ഉണ്ടായത്. 2006ലാണ് ആദ്യമായി പുലിമുട്ട് നിർമിക്കുന്നത്. 69 മൽസ്യത്തൊഴിലാളി ജീവനാണ് ഇതുവരെ ഇവിടെ പൊലിഞ്ഞത്. പരിക്കേറ്റവരും ജീവനോപാധി നഷ്ടപ്പെട്ടവരുമായി നിരവധിപേരുണ്ട്. മുതലപ്പൊഴി ദുരന്തത്തിന് ഇരയായവർക്ക് പ്രത്യേക പാക്കേജ്, മരണമടഞ്ഞവരുടെ ആശ്രിതർക്ക് ജോലി തുടങ്ങി മത്സത്തൊഴിലാളികളുടെ ആശങ്കകൾക്ക് നടപടി ഉടൻ ഉണ്ടാകുമെന്ന് ഇക്കഴിഞ്ഞ ജൂലൈ 31ന് സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും നാളിതുവരെ ഒന്നും നടപ്പായിട്ടില്ലെന്നാണ് അസോസിയേഷൻ പറയുന്നത്.

അശാസ്ത്രീയമായ നിർമാണം കാരണം മണൽത്തിട്ട രൂപം കൊള്ളുകയും സുരക്ഷക്കായി സ്ഥാപിച്ച പാറകൾ കടലിലേക്ക് വീഴുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൂടാതെ മണൽ നീക്കം ചെയ്യുന്നതിൽ സർക്കാർ, നടപടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. അത് അദാനിയുടെ ഉത്തരവാദിത്തമാണെന്ന നിലപാടാണ് സർക്കാരിനുള്ളത്. ഈ സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടാണ് പദയാത്ര. നാളെ വൈകുന്നേരം നാലു മണിക്ക് പുതുക്കുറിച്ചിയിൽ നിന്നും അഞ്ചുതെങ്ങ് പൂത്തറയിൽ നിന്നും യാത്ര ആരംഭിക്കും. ഇതിനെത്തുടർന്ന് താഴമ്പള്ളി അത്ഭുതമാതാ കുരിശ്ശടി മൈതാനത്ത് നടക്കുന്ന സമ്മേളനം തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രഥമ മെത്രാപ്പോലീത്ത ഫാ: സൂസൈപാക്യം ഉദ്‌ഘാടനം നിർവഹിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top