തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസ് പ്രതി കോഴിഫാമില്‍ നിന്നും പിടിയില്‍; അമിത്തില്‍ നിന്നും പിടിച്ചെടുത്തത് പത്തോളം മൊബൈലുകള്‍

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം നടത്തിയ പ്രതി അമിത് ഉറാങ്ങ് പോലീസ് പിടിയില്‍. തൃശൂര്‍ മാളയിലെ കോഴി ഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. കോട്ടയം ഗാന്ധിനഗര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലര്‍ച്ചെ ഇവിടെ എത്തി പ്രതിയെ പിടികൂടിയത്. അസമില്‍നിന്നുള്ള അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തായിരുന്നു പ്രതി ഉണ്ടായിരുന്നത്.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ.വിജയകുമാര്‍, ഭാര്യ ഡോ. മീര വിജയകുമാര്‍ എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. ഇവരുടെ മൊബൈല്‍ മോഷ്ടിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഓണ്‍ ആയിരുന്നു. ഇതിന്റെ ലൊക്കേഷന്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പിടിയിലായ സമയത്ത് ഇയാളുടെ പക്കല്‍ പത്തോളം മൊബൈല്‍ ഫോണുകളുണ്ടായിരുന്നു.
ഇന്നലെയാണ് ക്രൂര കൊലപാതകം നടന്ന വിവരം പുറത്തറിഞ്ഞത്. വീടിന്റെ മതില്‍ ചാടി എത്തിയ പ്രതി ജനാലയുടെ ചില്ലില്‍ ഡ്രില്ലര്‍ കൊണ്ടു വിടവുണ്ടാക്കി തുറന്നാണ് അകത്തു കടന്നത്. രണ്ടു മുറികളില്‍ കിടന്നുറങ്ങിയിരുന്ന വിജയകുമാറിനെയും മീരയെയും കോടാലികൊണ്ട് മുഖത്ത് ഉള്‍പ്പെടെ വെട്ടി കൊലപ്പെടുത്തി. പ്രതിയായ അമിത് മൂന്നു വര്‍ഷം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഈ സമയത്ത് മൊബൈല്‍ മോഷ്ടിച്ചതിന് അറസ്റ്റിലായിരുന്നു. ഇതിലെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് കരുതുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here