14 എസ്പിമാർ, 27 ഡിവൈഎസ്പിമാർ… പോലീസിൽ നിന്ന് ഇന്ന് വിരമിക്കുന്നത് 970 പേർ; വിരമിക്കൽ ആനുകൂല്യം നൽകാൻ വഴി കാണാതെ സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ പോലീസ്‌ സര്‍വീസില്‍ നിന്നും ഇന്ന് വിരമിക്കുന്ന 970 പേരില്‍ 87 പേര്‍ എസ്പിമാര്‍ അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍. 27 ഡിവൈഎസ്പിമാരും ഇവരില്‍ ഉള്‍പ്പെടുന്നു. ഐപിഎസുകാരുടെ ഒരു നീണ്ട നിര തന്നെ ഇന്ന് വിരമിക്കുന്നവരിലുണ്ട്.

ഐപിഎസ് ഉദ്യോഗസ്ഥരായ വി.എം.സന്ദീപ്‌, ആര്‍.സുനീഷ് കുമാര്‍, റെജി ജേക്കബ്, എന്‍.അബ്ദുല്‍ റഷീദ്, കെ.ബി.രവി, കെഎസ്ഇബി വിജിലന്‍സ് എസ്പി അബ്ദുല്‍ റാഷി, കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പി.പി.സദാനന്ദന്‍, ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി ഷാജു പോള്‍, കെഎപി ഒന്നാം ബറ്റാലിയന്‍ കമന്‍ഡാന്റ് ജോസ് വര്‍ഗീസ്‌, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി കൃഷ്ണകുമാര്‍, അഞ്ചാം ബറ്റാലിയന്‍ കമന്‍ഡാന്റ് ബോബി കുര്യന്‍, കൊച്ചി സിറ്റി ഡിസിപി ഷാജു.കെ.വര്‍ഗീസ്‌, ഇക്കണോമിക് ഒഫന്‍സ് എസ്പി എ.ജി.ലാല്‍, കേരള പോലീസ് അക്കാദമി എസ്പി ദേവമനോഹര്‍ എന്നിവര്‍ വിരമിക്കുകയാണ്.

വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ 50000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പ്രതിയായ ഡിവൈഎസ്പി പി.വേലായുധന്‍ നായരും, ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഷനിലായ ഡിവൈഎസ്പി എം.ജി.സാബുവും ഇന്ന് വിരമിക്കുകയാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിരമിക്കുന്നതോടെ 11 ഡിവൈഎസ്പിമാര്‍ക്ക് എസ്പിമാരായും 30 ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഡിവൈഎസ്പിമാരായും 35 എസ്ഐമാര്‍ക്ക് ഇന്‍സ്പെകടര്‍മാരായും സ്ഥാനക്കയറ്റം ലഭിക്കും.

15000 ല്‍ അധികം ജീവനക്കാരാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഇന്ന് വിരമിക്കുന്നത്. ഇത്രയും പേര്‍ ഒരുമിച്ച് വിരമിക്കുന്നത് സര്‍വീസില്‍ ഇതാദ്യമായാണ്. വിരമിക്കലോടെ തൊട്ടുതാഴെയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുമെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പുതു നിയമനങ്ങള്‍ താത്കാലത്തേക്ക് ഇല്ലെന്നാണ് സൂചന. ഇവര്‍ക്ക് ഒരുമിച്ച് ആനുകൂല്യം നല്‍കാന്‍ 9151 കോടിയോളം വേണം. 3500 കോടി രൂപ ഇതിനായി സര്‍ക്കാര്‍ കടമെടുത്തിട്ടുണ്ട്. ഈ തുക അപര്യാപ്തമാണ്. ക്ഷേമപെന്‍ഷനും കുടിശികയാണ്. ഇതും സര്‍ക്കാരിനെ തുറിച്ച് നോക്കുന്നുണ്ട്.

വിരമിക്കുന്നവരില്‍ പകുതിയോളം ജീവനക്കാര്‍ വിദ്യാഭ്യാസവകുപ്പില്‍ ഉള്ളവരാണ്. സെക്രട്ടേറിയറ്റിൽ മാത്രം 5 സ്പെഷൽ സെക്രട്ടറിമാരടക്കം 150 പേരാണു വിരമിക്കുന്നത്. മോട്ടോർ‌വാഹന വകുപ്പില്‍ നിന്നും 60 പേരും തദ്ദേശവകുപ്പിൽ മുന്നൂറോളം പേരും റവന്യു വകുപ്പിൽ നിന്നും തഹസിൽദാർ ഉള്‍പ്പെടെ 461 പേരും, ഭക്ഷ്യ പൊതുവിതരണ വകുപ്പിൽനിന്നും റേഷനിങ് കൺട്രോളറും 7 ജില്ലാ സപ്ലൈ ഓഫിസർമാരും ഉൾപ്പെടെ 66 പേരും വിരമിക്കുകയാണ്. കെഎസ്ഇബിയിൽനിന്ന് 8 ചീഫ് എൻജിനീയർമാരും 17 ഡപ്യൂട്ടി ചീഫ് എൻജിനീയർമാരും 33 എക്സിക്യൂട്ടീവ് എൻജിനീയർമാരും അടക്കം 1,099 പേർ വിരമിക്കുന്നു. പിഎസ്‌സിയിൽ അഡീഷനൽ സെക്രട്ടറിമാർ ഉൾപ്പെടെ 48 പേരും കേരള സർവകലാശാലയിൽ നിന്നും 16 പേരും പടിയിറങ്ങുകയാണ്.

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് വരുന്ന കോടികളുടെ സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് തൽക്കാലം ഒഴിഞ്ഞുനിൽക്കാൻ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നത് സർക്കാർ പരിഗണിച്ചിരുന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ മാറ്റിവച്ചു. പെൻഷൻ ചെലവിനൊപ്പം വിരമിക്കൽ ആനുകൂല്യത്തിനുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നാണ് ധനവകുപ്പ് അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top