ഗുണ്ടകള്‍ക്കായി പൊലീസിന്റെ സ്‌പെഷ്യല്‍ ഡ്രൈവ്; 301 പേര്‍ക്കെതിരെ നടപടി; 53 പേര്‍ കരുതല്‍ തടങ്കലില്‍; ഡിജിപിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം

തിരുവനന്തപുരം : സംസ്ഥാനത്ത് ഗുണ്ടകളും ലഹരിമാഫിയയും അഴിഞ്ഞാടുന്നുവെന്ന പരാതികളില്‍ ഒടുവില്‍ നടപടി സ്വീകരിച്ച് കേരള പൊലീസ്. സംസ്ഥാന വ്യാപകമായി നടന്ന സ്‌പെഷ്യല്‍ ഡ്രൈവില്‍ സാമൂഹ്യ വിരുദ്ധരായ 53 പേരെ കരുതല്‍ തടങ്കലിലാക്കി. അഞ്ചുപേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തു. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 90 പേരേയും വാറണ്ട് പ്രതികളായ 153 പേരെയും അറസ്റ്റ് ചെയ്തു.

ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം സ്‌പെഷ്യല്‍ ഡ്രൈവ് അടക്കമുള്ള നടപടികള്‍ അവലോകനം ചെയ്തു. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ അടിയന്തര നിയമനടപടി സ്വീകരിക്കണം. ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന കേസുകളിലും സെന്‍സേഷണല്‍ കേസുകളിലും ജില്ലാ പാെലീസ് മേധാവിമാര്‍ വ്യക്തിപരമായ ശ്രദ്ധ പതിപ്പിക്കണം. ഇത്തരം കേസുകളില്‍ പ്രതികളെ പിടികൂടുന്നതിന് കൃത്യമായ ഇടവേളകളില്‍ അവലോകന യോഗങ്ങള്‍ ചേരണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരത്തടക്കം ക്രൂരമായ കൊലപാതകങ്ങളും ലഹരിമാഫിയയുടെ അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പൊലീസ് സംവിധാനത്തിന്റെ വീഴ്ചയാണ് ഈ സംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് സംസ്ഥാന മേധാവി തന്നെ നേരിട്ട് അവലോകന യോഗം വിളിച്ചത്.

സോഷ്യല്‍ മീഡിയ വഴിയുള്ള ലഹരി വില്‍പ്പന വര്‍ദ്ധിച്ചതായും പൊലീസ് വിലയിരുത്തി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. സംശയകരമായ ഇടപെടല്‍ നടത്തുന്നവരെ നിരീക്ഷിക്കാന്‍ സൈബര്‍ സെല്ലിനും നിര്‍ദ്ദേശം നല്‍കി. രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തും. കണ്‍ട്രോള്‍ റൂം വാഹനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. അവര്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളിന്‍മേല്‍ ഉടന്‍ നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top