പാനൂര്‍ സ്ഫോടനത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കിലാക്കാന്‍ എഡിജിപിയുടെ കര്‍ശന നിര്‍ദേശം; സംസ്ഥാന വ്യാപക പരിശോധന

കണ്ണൂര്‍: പാനൂര്‍ ബോംബ്‌ സ്ഫോടനത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കിലാക്കാന്‍ എഡിജിപി എംആര്‍ അജിത്ത് കുമാറിന്‍റെ കര്‍ശന നിര്‍ദേശം. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും നിര്‍ദേശമുണ്ട്. മുന്‍പ് ബോംബ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസുകളില്‍പ്പെട്ടവരെ നിരീക്ഷിക്കാനും ഇത്തരം പ്രവര്‍ത്തികള്‍ നടക്കാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളില്‍ വ്യാപക അന്വേഷണം നടത്താനും അറിയിപ്പ് നല്‍കി. ജില്ലയിലെ പരിശോധനയുടെയും തടങ്കലിന്റെയും വിവരങ്ങള്‍ ദിനംപ്രതി അറിയിക്കുന്നതിന് കണ്ണൂര്‍ റേഞ്ച് ഡിഐജിയെ ചുമതലപ്പെടുത്തി.

പാനൂരിലെ സ്‌ഫോടനത്തിന് പുറമെ തിരുവനന്തപുരം മണ്ണന്തല സ്‌ഫോടനവും കണക്കിലെടുത്താണ് വ്യാപകമായി പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്. 14 ജില്ലകളിലെയും പോലിസ് മേധാവിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ശന പരിശോധന നടത്താനാണ് പോലിസ് തീരുമാനം. കോഴിക്കോട് നാദാപുരം മേഖലകളില്‍ കേന്ദ്രസേനയും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്. പാനൂര്‍ മേഖലയിലും ബോംബ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന നടക്കുന്നുണ്ട്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് പരിശോധന.

അതേസമയം സ്ഫോടനത്തില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ പിടിക്കാനുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. ബോംബ് നിര്‍മാണത്തിനു മുന്‍കൈയെടുത്ത ഷിജാല്‍, അക്ഷയ് എന്നിവര്‍ക്കായാണ് തിരച്ചില്‍. നിലവില്‍ നാല് പേര്‍ അറസ്റ്റിലായി. ബോംബ്‌ നിര്‍മ്മാണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുള്ളതായാണ് വിവരം.

ഏപ്രില്‍ 5നാണ് പാനൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് മുകളില്‍ സ്ഫോടനം നടന്നത്. ബോംബ്‌ നിര്‍മ്മിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ ഷെറിന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിനീഷ്, വിനോദ്‌, അശ്വന്ത്, എന്നിവർ ആശുപത്രിയിൽ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് അതുൽ, അരുൺ, ഷിബിൻലാൽ, സായൂജ് എന്നിവരാണ് പിടിയിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top