ചികിത്സാ പിഴവ്: ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതില്‍ വീഴ്ച, മാതാപിതാക്കള്‍ക്ക് 82 ലക്ഷം രൂപ ആശുപത്രി നല്‍കണം

തിരുവനന്തപുരം: ഗർഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രി പലിശ സഹിതം 82 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാൻ സംസ്ഥാന ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ഇല്ലാത്ത കാലുകളുടെ തുടയെല്ലിന്റെ നീളം സ്കാനിംഗ് റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയ ആശൂപത്രിയെ കമ്മീഷൻ നിശിതമായി വിമർശിച്ചു.

ഭ്രൂണത്തിന് അരക്ക് താഴോട്ട് വളർച്ചയില്ലെന്ന് സ്കാനിങ്ങിലൂടെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടത് പത്തനംതിട്ടയിലെ സെന്റ് ലൂക്ക് (ന്യൂ ലൈഫ് ഫെർട്ടിലിറ്റി സെന്റർ) ആശൂപത്രിയാണ്. വിദേശ മലയാളി ദമ്പതികളായ ജയേഷും രശ്മി ദാസുമാണ് പരാതിക്കാർ. ഗർഭിണിയായി പത്ത് ആഴ്ചകൾ പിന്നിട്ടപ്പോഴാണ് രശ്മി ദാസിന്‍റെ നാട്ടിലെ ആശുപത്രിയുടെ സേവനം തേടിയത്. തുടർന്നുള്ള ആഴ്ചകളിൽ കുറെ സ്കാനിങ്ങുകൾ നടത്തിയെങ്കിലും ഒന്നിലും കുട്ടിയുടെ വൈകല്യത്തെക്കുറിച്ച് ഡോക്ടർമാർ മനസിലാക്കിയില്ല. യുവതിയെ വിശദമായ അനോമലി സ്കാനിങ്ങിനു വിധേയയാക്കിയതുമില്ല.

2015ലാണ് ദമ്പതികള്‍ പരാതി നല്‍കിയത്. പരാതി നല്‍കി എട്ട് വര്‍ഷത്തിനു ശേഷമാണ് വിധി വന്നത്. വാദികള്‍ക്ക് 82 ലക്ഷം രൂപ ഒരു മാസത്തിനുള്ളില്‍ ആശുപത്രിയും ഡോക്ടര്‍മാരും ചേര്‍ന്ന് നല്‍കണം. ജുഡീഷ്യൽ മെമ്പർ ഡി. അജിത് കുമാർ, കെ.ആർ രാധാകൃഷ്ണൻ എന്നിവരുൾപ്പെട്ട കമ്മീഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

2015 ജനുവരി 10 നായിരുന്നു ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. നവജാത ശിശുവിന് കാലുകൾ ഇല്ലായിരുന്നുവെന്നും അരക്കെട്ട് തന്നെ മുഴുവനായില്ലായിരുന്നുവെന്നും പരാതിയിൽ പറയുന്നു. അൾട്രാസൗണ്ട് സൗണ്ട് സ്കാനിംഗ് കൊണ്ട് 100 ശതമാനം കൃത്യതയോടെ കുഴപ്പങ്ങൾ കണ്ടുപിടിക്കാനാവില്ല എന്നായിരുന്നു ആശുപത്രിയുടെ വാദം. ഗർഭസ്ഥ ശിശുവിന്റെ കിടപ്പ്, അമ്നിയോട്ടിക് ഫ്ലൂയിഡിന്റെ കുറവ് ഇതൊക്കെ വൈകല്യങ്ങൾ കണ്ടെത്തുന്നതിന് തടസ്സമായേക്കാം. സ്കാനിങ്ങിൽ പ്രത്യേകിച്ചൊന്നും കണ്ടെത്താൻ കഴിയാഞ്ഞത് കൊണ്ടാണ് വിശദമായ അനോമലി സ്കാനിംഗ് നടത്താഞ്ഞതെന്നാണ് ഡോക്ടര്‍മാരുടെ വാദം. ഡോക്ടര്‍മാരായ കെന്നി എ തോമസിനും പ്രീത ബിജുവിനും ഈ രംഗത്ത് ദീര്‍ഘമായ അനുഭവസമ്പത്തും പരിചയമുണ്ടായിരുന്നു.

അനോമലി സ്കാനിംഗ് നടത്താഞ്ഞത് ആശൂപത്രിയുടെ വീഴ്ചയായി കമ്മീഷൻ കണ്ടെത്തി. മാത്രമല്ല റേഡിയോളജിസ്റ് നടത്തേണ്ട സ്കാനിംഗ് അതിൽ പ്രാവീണ്യമില്ലാത്ത ഒരു ഡോക്ടറാണ് ചെയ്തത്. അമ്നിയോട്ടിക് ഫ്ലൂയിഡിന്റെ കുറവുണ്ടായത് കൊണ്ടാണ് വൈകല്യം അറിയാൻ പറ്റാഞ്ഞതെങ്കിൽ ഫ്ലൂയിഡിന്റെ കുറവ് സ്കാനിംഗ് റിപ്പോർട്ടിൽ രേഖപ്പെടുത്തേണ്ടതായിരുന്നു. ശിശുവിന്റെ ചലനത്തെക്കുറിച്ചു യാതൊരു കുഴപ്പങ്ങളും റിപ്പോർട്ടുകളിൽ പറഞ്ഞിട്ടില്ല.

ഏറ്റവും ഗുരുതരമായ വീഴ്ച കാലുകൾ ഇല്ലാത്ത ശിശുവിന്റെ തുടയെല്ലിന്റെ നീളം റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരുന്നു എന്നതാണ്. ആശുപത്രിയുടെ കൃത്യവിലോപം കൊണ്ട് കുഞ്ഞിനും മാതാപിതാക്കൾക്കും ജീവിതം ദുരിതമായെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.

ഗര്‍ഭിണിയായി പത്താഴ്ചകള്‍ക്ക് ശേഷമാണ് പത്തനംതിട്ടയിലെ സെന്റ് ലൂക്ക് ആശുപത്രിയില്‍ (ന്യൂ ലൈഫ് ഫെർട്ടിലിറ്റി സെന്റർ) രശ്മി ചികിത്സക്കെത്തിയത്. പലതവണയായി അൾട്രാസൗണ്ട് സ്കാനുകൾ ചെയ്തിരുന്നു. യുവതിക്ക് നാല് മാസമായപ്പോള്‍ നടത്തിയ സ്‌കാനിങ്ങിൽ ഗര്‍ഭസ്ഥശിശു ആരോഗ്യവാനാണെന്നും പറഞ്ഞിരുന്നു. 2015 ജനുവരി 10ന് സിസേറിയനിലൂടെ രശ്മി ആൺകുഞ്ഞിന് ജന്മം നൽകി. അപ്പോഴാണ്‌ നവജാത ശിശുവിന് അരയ്ക്ക് താഴോട്ട് വളര്‍ച്ചയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞത്. ശിശുവിന് ഇടുപ്പെല്ലും കാലുകളും ഇല്ലായിരുന്നു. കൃത്യമായ അനോമലി സ്കാനിംഗ്‌ നടത്താത്തതിനാല്‍ ഭ്രൂണത്തിന് അരയ്ക്ക് താഴോട്ട് വളര്‍ച്ചയില്ലെന്ന വിവരം കണ്ടെത്തുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടു.

ഗര്‍ഭാവസ്ഥയുടെ സമയത്ത് നാലും അഞ്ചും മാസങ്ങളില്‍ നടത്തേണ്ട അനോമലി സ്കാന്‍ കൃത്യമായ രീതിയില്‍ നടന്നിട്ടില്ലെന്ന് ദമ്പതികള്‍ ആരോപിച്ചു. എന്നാല്‍ അൾട്രാസൗണ്ട് ഫലങ്ങൾ 100% കൃത്യമാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും മറ്റ് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതിനാൽ എല്ലാ വൈകല്യങ്ങളും കണ്ടെത്താനാകില്ലെന്നും ആശുപത്രി അതികൃതര്‍ വാദിച്ചു. പ്രോട്ടോക്കോൾ അനുസരിച്ചാണ് സ്കാനിംഗ് നടത്തിയത്. അതില്‍ ശിശുവിന് ഒരു തരത്തിലുള്ള വൈകല്യങ്ങള്‍ ഉള്ളതായും കാണിച്ചില്ല. അതിനാല്‍ വിശദമായ അനോമലി സ്കാൻ നടത്തിയിട്ടില്ലെന്ന് അതികൃതര്‍ അവകാശപ്പെട്ടു.

എന്നാല്‍ ഗർഭാവസ്ഥയുടെ 18-ാം ആഴ്‌ചയിൽ ഭ്രൂണഞ്ഞിന്‍റെ വൈകല്യങ്ങള്‍ സ്‌കാനിംഗിൽ വിലയിരുത്താൻ കഴിയുമെന്ന് തിരുവനന്തപുരത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവിയുടെ അഭിപ്രായം കമ്മീഷൻ ശ്രദ്ധയിൽപ്പെടുത്തി. ഭ്രൂണഞ്ഞിന്‍റെ വൈകല്യങ്ങള്‍ തിരിച്ചറിയുന്നതില്‍ ആശുപത്രി പരാജയപ്പെട്ടെന്നും സോണോഗ്രാം റിപ്പോർട്ടുകളിൽ ഇത് വ്യക്തമാണെന്നും വിദഗ്ധൻ പറഞ്ഞു.

ഗര്‍ഭസ്ഥ ശിശുവിന് ഇല്ലാത്ത കാലുകളുടെ തുടയെല്ലിന്റെ നീളം സ്കാനിംഗ്‌ റിപ്പോര്‍ട്ടുകളില്‍ ആശുപത്രി രേഖപ്പെടുത്തിയതായി കമ്മീഷന്‍ വിമര്‍ശിച്ചു. റേഡിയോളജിസ്റ്റിന്റെ ചുമതല നിർവഹിക്കാൻ യോഗ്യതയില്ലാത്ത ഗൈനക്കോളജിസ്റ്റാണ് സ്‌കാനിംഗ് നടത്തിയതെന്ന് അജിത് കുമാർ ഡി, രാധാകൃഷ്ണൻ കെ ആർ എന്നിവരടങ്ങിയ കമ്മിഷന്റെ ബെഞ്ച് നിരീക്ഷിച്ചു. എന്നാല്‍ 32 വര്‍ഷങ്ങള്‍ ഗൈനക്കോളജിയിലും 23 വര്‍ഷങ്ങള്‍ അള്‍ട്രാസൗണ്ട് സ്കാനിങ്ങിലും പരിചയമുള്ള എം.ഡി, ഡിജിഒ ബിരുദങ്ങളുള്ള ഡോക്ടറാണ് രശ്മിയെ ചികിത്സിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top