‘ഫ്രീ’ കേരളീയം; സൗജന്യ പ്രഖ്യാപനങ്ങളുമായി മന്ത്രിമാർ

തിരുവനന്തപുരം: നവംബർ ഒന്ന് മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിംഗിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജുവും അറിയിച്ചു.

കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്‌സോണായി പ്രഖ്യാപിച്ച് ഈ മേഖലയിൽ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്കു സൗജന്യയാത്ര ഒരുക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. പാർക്കിംഗ് സ്ഥലങ്ങളിൽനിന്ന് റെഡ്‌സോണിലേക്കു കെഎസ്ആർടിസി ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ കേരളീയത്തിന് മാധ്യമങ്ങൾ നൽകണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. കേരളീയത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാസ്‌ക്കറ്റ് ഹോട്ടൽ കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത മാധ്യമങ്ങളിലെ ബ്യൂറോ ചീഫുമാരുടെ യോഗത്തിൽ സംസാരിക്കുമ്പോഴാണ മന്ത്രിമാരുടെ പ്രഖ്യാപനം.

കേരളത്തിന്റെ പുരോഗതിയും നേട്ടങ്ങളും സാംസ്കാരിക പാരമ്പര്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് കേരള സർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ ലക്ഷ്യം..സെമിനാറുകൾ, പ്രദർശനങ്ങൾ, കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷണ മേളകൾ തുടങ്ങിയവ 40ലധികം വേദികളിലായി നടക്കും.

കേരളീയം കൺവീനർ എസ്. ഹരികിഷോർ കേരളീയത്തിന്റെ ലക്ഷ്യവും പരിപാടികളും സംബന്ധിച്ച അവതരണം നടത്തി. കേരളീയം പ്രോഗ്രാം കമ്മിറ്റി ചെയർമാനായ ഐ.ബി. സതീഷ്, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു,ഐപിആർഡി ഡയറക്ടർ ടി.വി. സുഭാഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്‌ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top