‘കാനഡയുടെ കള്ളം പൊളിച്ച് സിവിൽ ഡ്രസ്’; ക്ഷേത്ര ആക്രമണത്തിൽ പങ്കെടുത്ത പോലീസുകാരൻ്റെ ബോഡി ക്യാം ദൃശ്യങ്ങള്‍ വ്യാജമോ !!

ഖാലിസ്ഥാൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്ര ആക്രമണത്തിൻ്റെ വൈറൽ വീഡിയോയിൽ കുടുങ്ങിയ ഹരീന്ദർ സോഹി എന്ന ഉദ്യോഗസ്ഥൻ്റെ നടപടിയെ അധികൃതർ ന്യായീകരിച്ചു. കീഴടങ്ങാൻ വിസമ്മതിച്ച് ഏറ്റുമുട്ടിയ ഖലിസ്ഥാൻ അനുകൂലികളെ നിരായുധരാക്കാണ് സോഹി ശ്രമിച്ചതെന്ന് പീൽ റീജിയണൽ പോലീസ് അധികൃതര്‍ പറഞ്ഞു.
Also Read: ഇന്ത്യയോട് കാനഡയുടെ പ്രതികാരമോ!! ജനപ്രിയ സ്റ്റുഡൻ്റ് വിസ സ്കീം നിർത്തി
ഉദ്യോഗസ്ഥൻ തൻ്റെ ചുമതലകൾ നിയമാനുസൃതമായി നിർവ്വഹിക്കുക ആയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പീൽ പോലീസ് അറിയിച്ചു. ആയുധം ഉപേക്ഷിക്കാൻ വിസമ്മതിക്കുകയും ആക്രമണോത്സുകനാകുകയും ചെയ്ത വ്യക്തിയെ നിരായുധനാക്കാൻ ശ്രമിക്കുന്ന സോഹിയുടെ ബോഡിക്യാം ദൃശ്യങ്ങള്‍ എന്നവകാശപ്പെടുന്ന ഒരു വീഡിയോയും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന പ്രതിഷേധക്കാരുടെ ഇടയിൽ ഖലിസ്ഥാൻ പതാകയും പിടിച്ചുകൊണ്ട് നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ വീഡിയോ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെ ഹരീന്ദർ സോഹിയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു
Also Read: ഇന്ത്യയെ ശത്രുവായി പ്രഖ്യാപിച്ച് കാനഡയുടെ ഔദ്യോഗിക രേഖ; ഇത്തരം നടപടി ചരിത്രത്തിലാദ്യം
അതേസമയം, അന്ന് ഡ്യൂട്ടിയിലില്ലായിരുന്ന ഹരീന്ദർ സോഹിയെ ന്യായീകരിച്ച് അധികൃതർ നൽകുന്ന വിശദീകരണം അവിശ്വസനീയമാണ് എന്ന വിമർശനവും ശക്തമാവുകയാണ്. പോലീസ് ഉദ്യോഗസ്ഥൻ സിവിൽ ഡ്രസിൽ ഖലിസ്ഥാൻ പതാകയുമായിട്ടാണ് ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഖലിസ്ഥാൻ പതാകയും പിടിച്ച് സാധാരണ വേഷത്തിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവരെ പോത്സാഹിപ്പിക്കുന്നതാണോ കൃത്യനിർവഹണമെന്ന വ്യാപകമായ കുറ്റപ്പെടുത്തലകളാണ് പോലീസിൻ്റെ വിശദീകരണത്തിന് പിന്നാലെ ഉയരുന്നത്.
ALSO READ: ഇന്ത്യയെ പിണക്കിയ ട്രൂഡോയ്ക്ക് എട്ടിൻ്റെ പണി; കാനഡയിൽ രാഷ്ട്രീയ പ്രതിസന്ധി
നവംബർ മൂന്നിന് ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിൽ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഹൈക്കമ്മിഷൻ നടത്തിയ പരിപാടിയിലാണ് ഖലിസ്ഥൻ അനുകൂലികളുടെ പ്രതിഷേധവും അക്രമവും അരങ്ങേറിയത്. ക്ഷേത്രത്തിനുള്ളിലേക്ക് കടന്നു കയറിയ പ്രതിഷേധക്കാർ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായി തുടരുന്ന സാഹചര്യത്തിലാണ് ക്ഷേത്രത്തിന് നേരെ അക്രമം നടന്നത്. പിന്നാലെ കാനഡയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം ഗുരുതരമായ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ഇത്തരം ആക്രമണങ്ങളിൽ നിന്ന് ആരാധനാലയങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാൻ കനേഡിയൻ സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ വർഷം അജ്ഞാതരുടെ വെടിയേറ്റ് മരിച്ച ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു. അസംബന്ധം എന്ന് വിശേഷിപ്പിച്ച് ഇന്ത്യ ആരോപണം തള്ളുകയായിരുന്നു. ട്രൂഡോ നിലപാടിൽ ഉറച്ചു നിന്നതോടെ ഇന്ത്യ കാനഡയിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയും ഇവിടെയുള്ള കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here