സര്‍ക്കാരിന് വീണ്ടും തിരിച്ചടി; എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കാന്‍ കഴിയുമെന്ന് സുപ്രീം കോടതി; അപ്പീല്‍ തള്ളി

ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍.പ്രശാന്തിന്റെ ആശ്രിത നിയമനത്തില്‍ വീണ്ടും സര്‍ക്കാരിന് തിരിച്ചടി. ആശ്രിത നിയമനം നല്‍കിയ തീരുമാനം റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്ക് എതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ആശ്രിത നിയമനകാര്യത്തില്‍ സുപ്രധാനമായ നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയത്.
എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കാന്‍ കഴിയും എന്നാണ് സുപ്രീം കോടതി ചോദിച്ചത്. അതേസമയം പ്രശാന്ത് സേവന കാലയളവില്‍ കൈപ്പറ്റിയ ശമ്പളം തിരിച്ചടക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. എംഎല്‍എയുടെ മകന് മതിയായ യോഗ്യത ഉണ്ടെന്നും അതിനാലാണ് നിയമനം നല്കിയതെന്നുമാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.
എൻജിനിയറിങ് ബിരുദധാരിയായ ആർ. പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് അസിസ്റ്റന്റ് എൻജിനിയർ തസ്തികയില്‍ നിയമിച്ചത്. 2018 ജനുവരിയിലാണ് നിയമനം നല്‍കിയത്. പാലക്കാട് സ്വദേശി അശോക് കുമാറാണ് സര്‍ക്കാര്‍ നടപടിക്കെതിരെ ഹൈക്കോടതിയില്‍ പോയത്. ഇത് പിന്‍വാതില്‍ നിയമനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രശാന്തിന്റെ നിയമനം ഹൈക്കോടതി തള്ളിയത്.
ദുരിതാശ്വാസ നിധിയില്‍ നിന്നും രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കിയ സര്‍ക്കാര്‍ നടപടി ലോകായുക്തയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു. മന്ത്രിസഭാ തീരുമാനപ്രകാരമാണ് ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിച്ചതെന്നും ഇതിൽ ഇടപെടാൻ അധികാരമില്ലെന്നും വ്യക്തമാക്കിയാണ് ലോകായുക്ത കേസ് തള്ളിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here