അവയവക്കടത്തില്‍ ഇറാനിലുള്ള മലയാളിയെ തിരികെ എത്തിക്കാന്‍ നീക്കം; ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കും; ഇനിയും അറസ്റ്റിലാകാന്‍ ഏറെ പ്രതികള്‍; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും

കൊച്ചി : ഇറാന്‍ കേന്ദ്രമാക്കിയുള്ള അവയവക്കടത്തിൽ അന്വേഷണം വിപുലമാക്കുന്നു. ഇറാനിലുള്ള മലയാളിയെ കണ്ടെത്താൻ അന്വേഷണസംഘം നീക്കം തുടങ്ങി. പ്രതിയെ തിരികെയെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കുo. ഇതിനായി നടപടികൾ തുടങ്ങി. മറ്റൊരു ഹൈദരാബാദ് സ്വദേശിക്കുമായി അന്വേഷണം ഊർജ്ജിതമാണ്. ഓരോ ഇടപാടിലും പ്രതികൾ 20 മുതൽ 30 ലക്ഷം വരെ ലാഭമുണ്ടാക്കിയെന്ന് വിലയിരുത്തൽ.
5 വർഷം നടത്തിയ ഇടപാടിൽ പ്രതികൾ 4 മുതൽ 6 കോടി രൂപ വരെ നേടിയിരിക്കാമെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതികൾ നാല് പേരാണ്. ഇതിൽ രണ്ട് പേരാണ് ഇനി അറസ്റ്റിലാകാനുള്ളത്. അതിനിടെ അറസ്റ്റിലായ പ്രതി സജിത് ശ്യാമിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ഒന്നാം പ്രതി സബിത്ത് നാസറിനൊപ്പമിരുത്തി ഇയാളെയും ചോദ്യം ചെയ്യാനാണ് തീരുമാനം. തമിഴ്നാട് ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകാനുണ്ടെന്ന് ആലുവ റൂറൽ പൊലീസ് അറിയിച്ചു.
അവയവ കടത്തിലെ കണ്ണികളും ഇരകളും തമിഴ്നാട്ടിലുണ്ടെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്നവരെ കുടുക്കി വിദേശത്തേക്ക് കയറ്റിയയച്ചാണ് പ്രതികൾ അവയവക്കച്ചവടം നടത്തിയത്. സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്. രാജ്യാന്തര അവയവക്കച്ചവട റാക്കറ്റിൽപ്പെട്ടയാൾ നേരത്തെ മുംബൈയിൽ പിടിയിലായതോടെയാണ് മലയാളിയായ സബിത്ത് നാസറിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇയാളാണ് അവയവ കച്ചവടത്തിനായി ഇറാനിലേക്ക് ആളുകളെ കൊണ്ടുപോയത്. നെടുമ്പാശേരിയിൽ എമിഗ്രേഷൻ അധികൃതരാണ് പ്രതിയെ തടഞ്ഞ് പിടികൂടിയത്. എൻഐഎയും ഐ ബിയും കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here