അവയവക്കടത്തിലെ മുഖ്യപ്രതി പിടിയില്‍; ഹൈദരാബാദ് സ്വദേശിയുടെ അറസ്റ്റ് കേസില്‍ നിര്‍ണായകം; ദാതാക്കളെ ഇറാനില്‍ എത്തിക്കുന്നതില്‍ പ്രതാപന് മുഖ്യപങ്ക്

കൊച്ചി: അവയവക്കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ ഹൈദരാബാദില്‍നിന്ന് പിടിയിലായി. കേരളത്തിലെ അന്വേഷണസംഘം ഹൈദരാബാദില്‍ എത്തിയാണ് ബല്ലംകൊണ്ട രാമപ്രസാദ് എന്ന പ്രതിയെ പിടികൂടിയത്. വാര്‍ത്താസമ്മേളനത്തിലാണ് ആലുവ റൂറല്‍ എസ്പി വൈഭവ് സക്‌സേന അറസ്റ്റ് വിവരം പുറത്തുവിട്ടത്. അന്വേഷണത്തില്‍ ഏറെ പ്രാധാന്യമുള്ള അറസ്റ്റാണിതെന്നും ഇയാളില്‍നിന്നും അവയവക്കടത്തിനെ കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നും വൈഭവ് സക്‌സേന പറഞ്ഞു.

അവയവക്കടത്തിന് ഇരയായാവരില്‍ കൂടുതലും ഹൈദരാബാദില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍നിന്നും ഇരകളുണ്ട്. കേരളത്തില്‍നിന്ന് ഇതുവരെ ഒരാള്‍ മാത്രമേ അവയവക്കടത്തിന് ഇരയായതായി കണ്ടെത്തിയിട്ടുള്ളൂ എന്നും റൂറല്‍ എസ്പി പറഞ്ഞു.

കേസില്‍ നേരത്തേ പിടിയിലായ സാബിത്തില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര അവയവക്കടത്ത് മാഫിയയിലെ ഈ പ്രധാന കണ്ണിയിലേക്ക് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് മാഫിയ പ്രവര്‍ത്തിച്ചിരുന്നതെന്ന് സാബിത്ത് മൊഴി നല്‍കിയിരുന്നു. വിജയവാഡ സ്വദേശിയാണ് അറസ്റ്റിലായ ബല്ലം കൊണ്ട രാമപ്രസാദ്. പ്രതാപന്‍ എന്നാണ് അറിയപ്പെടുന്നത്. കിഡ്നി കൊടുക്കുന്നതിനാണ് പ്രതാപന്‍ സംഘത്തെ സമീപിച്ചത്. അസുഖങ്ങൾ ഉള്ളതിനാൽ ഇതിന് കഴിഞ്ഞില്ല. ഈ സംഘവുമായി ചേർന്ന് പ്രവർത്തിച്ച പ്രതാപന്‍ പിന്നീട് മുഖ്യകണ്ണിയായി മാറി.

പ്രതാപന്‍ ഇവിടെ നിന്ന് ദാതാക്കളെ ഇറാനിലേക്ക് കയറ്റി വിടും. സാബിത്താണ് അവരെ സ്വീകരിച്ച് അവയവദാനത്തിന് ശേഷം തിരിച്ചയക്കുന്നത്. സാബിത്തും , സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്ന സജിത് ശ്യാമും പോലീസ് കസ്റ്റഡിയിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top