4000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന്‌ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി; കൊച്ചി കപ്പല്‍ശാല വന്‍ വികസനത്തിലേക്ക്

കൊച്ചി: കപ്പല്‍വ്യവസായത്തെ രാജ്യാന്തര തലത്തിലേക്ക് എത്തിക്കുന്ന നാലായിരം കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ ഇന്ന് കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. കൊച്ചി കപ്പശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഇന്ത്യൻ ഓയിൽ കോര്‍പറേഷന്റെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നിവയാണ് കൊച്ചിയുടെ വികസന വളര്‍ച്ചയ്ക്കായി പ്രധാനമന്ത്രി സമര്‍പ്പിക്കുന്ന പദ്ധതികള്‍.

2018ലാണ് കപ്പല്‍ശാലയിലെ ഡ്രൈ ഡോക്കിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. 1,799 കോടിയാണ് നിര്‍മ്മാണ ചെലവ്. 15 ഏക്കറില്‍ നിര്‍മ്മിച്ച ഡ്രൈ ഡോക്കിന് 310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ ആഴവുമാണുള്ളത്. ഒരേസമയം വമ്പന്‍ കപ്പലുകളുടെയും ചെറുയാനങ്ങളുടെയും നിര്‍മ്മാണവും അറ്റകുറ്റപ്പണിയും ഇതിലൂടെ സാധ്യമാകും. കുറഞ്ഞ പാരിസ്ഥിതിക ആഘാതം, ഉയര്‍ന്ന സുരക്ഷിതത്വം, മികച്ച പ്രവര്‍ത്തന ക്ഷമത എന്നിവയാണ് ഈ ഡ്രൈ ഡോക്കിന്‍റെ പ്രത്യേകതകള്‍.

വില്ലിങ്ങ്ടണ്‍ ഐലന്‍ഡില്‍ 42ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് നിര്‍മ്മിച്ച രണ്ടാമത്തെ പദ്ധതിയാണ് രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം. 970 കോടി ചെലവില്‍, ആറായിരം ടണ്‍ വരെ ഭാരം ഉയര്‍ത്താനാകുന്ന ഷിപ് ലിഫ്റ്റ് സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കപ്പല്‍ നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണി നടത്തുന്നതിലും കൊച്ചിയെ ആഗോളതലത്തില്‍ എത്തിക്കുക എന്ന ലക്ഷ്യം ഇതിലൂടെ യാഥാര്‍ത്ഥ്യമാകും.

ദക്ഷിണേന്ത്യയിലെ എല്‍പിജി ആവശ്യകത നിറവേറ്റാന്‍ ശേഷിയുള്ള വിധത്തിലാണ് ഇന്ത്യൻ ഓയിൽ കോര്‍പറേഷന്റെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ നിര്‍മ്മിച്ചത്. 15400 മെട്രിക് ടണ്‍ സംഭരണശേഷിയുള്ള പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ കേരളത്തിലെ ആദ്യ എല്‍പിജി ഇറക്കുമതി ടെര്‍മിനലാണ്. 1236 കോടിയാണ് നിര്‍മ്മാണചെലവ്. എല്‍പിജി വിതരണത്തില്‍ പ്രതിവര്‍ഷം 150 കോടിയുടെ ചിലവ് കുറക്കാനും 18000 ടൺ കാര്‍ബൺ പുറന്തള്ളല്‍ കുറക്കാനും ഈ ടെര്‍മിനല്‍ സഹായിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top